പ്രണയിനിയെ കാണാതെ ഭ്രാന്തനായി കാട്ടിലലഞ്ഞ മദനനെക്കുറിച്ചും, അവനെ തേടിയിറങ്ങിയ ലീലയെക്കുറിച്ചുമുള്ള വരികൾ അവൾ വിശദീകരിക്കുകയായിരുന്നു.
”പ്രണയം ഒരു ഭ്രാന്താണ് കുട്ടികളേ… മരിച്ചുപോയെന്ന് കരുതിയ ആൾ തിരിച്ചു വരുമെന്നോ, അല്ലെങ്കിൽ പോയവർ ഇന്നും കൂടെയുണ്ടെന്നോ ഒക്കെ തോന്നിക്കുന്നത് പ്രണയത്തിന്റെ തീവ്രതയാണ്…”
മീരയുടെ വാക്കുകൾ യാന്ത്രികമായിരുന്നു.
അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ജനാലയ്ക്കൽ കൂടി പുറത്തെ സ്കൂൾ മുറ്റത്തേക്ക് നീണ്ടു. അവൾ പുസ്തകത്തിലെ വരികൾ ഉറക്കെ വായിക്കാൻ തുടങ്ങി.. ആ ഗ്രൗണ്ട് മുഴുവൻ അവളുടെ ശബ്ദം നിറഞ്ഞുനിന്നു..
”ചേതനയറ്റ നിൻ അംഗമെൻ അംഗത്തിൽ-
ചേർത്തുകൊണ്ടിപ്പൊഴേ ചാവു ഞാൻ…”
ആ വരികൾ വായിച്ചപ്പോൾ മീരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾ വരികൾ വിശദീകരിക്കാൻ ശ്രമിച്ചു.
“മരണത്തിന് പോലും വേർപെടുത്താൻ കഴിയാത്ത ഒന്നാണ് യഥാർത്ഥ അനുരാഗം. മരിച്ചാലും അവർ നിഴലായി കൂടെയുണ്ടാകും…”
പറഞ്ഞു പൂർത്തിയാക്കും മുൻപേ മീരയുടെ ദൃഷ്ടി ഗ്രൗണ്ടിനു നേരെയുള്ള സ്കൂൾ ഗേറ്റിന് സമീപമെത്തി.
അവിടെ, ഒരു മരത്തണലിൽ ഇന്നലെ കണ്ട അതേ യുവാവ്!
വെള്ള ഷർട്ടും കറുത്ത പാന്റും.
അവൻ അനങ്ങാതെ കണ്ണിമചിമ്മാതെ അവളെത്തന്നെ നോക്കി നിൽക്കുകയാണ്.
വെയിലിൽ അവന്റെ സുന്ദരമായ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ആ നോട്ടത്തിൽ ഒരു തരം വശ്യതയും അധികാരവുമുണ്ടായിരുന്നു.
