മീരയുടെ ശ്വാസം ഒന്ന് തടഞ്ഞു.
കയ്യിലിരുന്ന ചോക്ക് കഷ്ണം തറയിൽ വീണു പൊട്ടി.
തന്റെ സന്ദീപ് തന്നെയല്ലേ അവിടെ നിൽക്കുന്നത്?
വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മദനനെ തേടി ലീല പോയതുപോലെ, സന്ദീപ് തന്നെ തേടി വന്നതാണോ?
അവൾ അറിയാതെ വരികൾ തെറ്റിച്ചു പാടാൻ തുടങ്ങി.
പുസ്തകത്തിലെ വരികൾക്ക് പകരം അവളുടെ ഉള്ളിലെ വേദന വാക്കുകളായി പുറത്തുവന്നു:
”കാറ്റിൽ നിൻ ഗന്ധം…
മണ്ണിൽ നിൻ സ്പർശം…
നീ പോയിട്ടില്ല സന്ദീപ്…!!”
മുന്ബെഞ്ചിലിരുന്ന ശ്രുതി എന്ന പെൺകുട്ടി പതുക്കെ എഴുന്നേറ്റു.
“ടീച്ചർ… പുസ്തകത്തിൽ അങ്ങനെയല്ലല്ലോ ഉള്ളത്. ‘ഇപ്പൊഴേ ചാവു ഞാൻ’ എന്നല്ലേ ടീച്ചർ…”
മീര പെട്ടെന്ന് ഞെട്ടി കുട്ടിയെ നോക്കി.
ക്ലാസ്സിലെ കുട്ടികളെല്ലാം പരസ്പരം നോക്കി അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നു.
“ടീച്ചർ സന്ദീപ് എന്ന് പറഞ്ഞോ?”
ഒരു കുട്ടി പിന്നിലിരുന്ന് ചോദിച്ചു.
മീരയുടെ മുഖം ചുവന്നു തുടുത്തു.
ഗേറ്റിനടുത്തേക്ക് അവൾ വീണ്ടും നോക്കിയപ്പോൾ അവിടെ ആരുമില്ല! വെറും ശൂന്യമായ സ്കൂൾ മുറ്റം മാത്രം.
”ക്ഷമിക്കണം കുട്ടികളെ… എനിക്ക്…. എനിക്ക്….ചെറിയൊരു തലവേദനയുണ്ട്.”
അവൾ വിക്കി.
ഒരു മാതൃകാ അധ്യാപികയായ മീര ടീച്ചർക്ക് ക്ലാസ്സിൽ വരികൾ തെറ്റുക എന്നത് ആർക്കും വിശ്വസിക്കാനാവുമായിരുന്നില്ല.
കുട്ടികളുടെ പരിഹാസം നിറഞ്ഞ ചിരി അവളുടെ കാതുകളിൽ തുളച്ചുകയറി.
