അവൻ തന്നെ പിന്തുടരുകയാണ് എന്ന് അവൾക്ക് തോന്നി…
ക്ലാസ്സ് തീരാൻ കാത്തുനിൽക്കാതെ അവൾ സ്റ്റാഫ് റൂമിലേക്ക് വേഗത്തിൽ നടന്നു.
ബാഗിൽ ഇരുന്ന ഫോൺ ആ സമയം വീണ്ടും വൈബ്രേറ്റ് ചെയ്തു. അവൾ വിറയ്ക്കുന്ന വിരലുകളോടെ അത് തുറന്നു നോക്കി.
”നീല സാരിയിൽ നീ ഇന്നും സുന്ദരിയാണ് മീരേ… ലീലയെപ്പോലെ നീ എന്നെ തിരയണ്ട, ഞാൻ നിന്റെ തൊട്ടുപിന്നിലുണ്ട്. പക്ഷേ ക്ലാസ്സിൽ നിനക്ക് വരികൾ തെറ്റിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. നിന്റെ ശ്രദ്ധ നഷ്ടപ്പെടരുത്… കേട്ടല്ലോ……”
മീരയുടെ ഉള്ളിൽ ഭയം തണുത്തുറഞ്ഞു.അവൾ ആ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി..അവൻ തന്നെ കാണുന്നുണ്ട്! താൻ ഏത് നിറത്തിലുള്ള സാരിയാണ് ഉടുത്തതെന്ന് അവൻ അറിഞ്ഞിരിക്കുന്നു. അവൾ സ്കൂൾ വരാന്തയിലൂടെ ഓടുകയായിരുന്നു.നേരത്തേ താൻ കണ്ടത് അവനെ തന്നെ…!!
മീര ഗ്രൗണ്ടിലൂടെ സ്കൂൾ ഗേറ്റിനടുത്തേക്ക് കിതച്ചുകൊണ്ട് ഓടിയെത്തി.
പക്ഷേ, അവിടെ ആ മരത്തണലിൽ ആരുമുണ്ടായിരുന്നില്ല.
ദൂരെ ഒരു കറുത്ത ‘ഥാർ’ പൊടിപടലങ്ങൾ ഉയർത്തി റോഡിലേക്ക് വേഗത്തിൽ പാഞ്ഞുപോകുന്നത് അവൾ കണ്ടു.
ആ കാറിന്റെ ഗ്ലാസുകൾ അടച്ചിരുന്നു.. ഉള്ളിലുള്ളത് ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല. എങ്കിലും അവളുടെ മനസ്സ് പറഞ്ഞു…
അത് അവൻ തന്നെയായിരുന്നു!
തിരിച്ചു നടക്കുമ്പോൾ അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.
ചുറ്റും നിൽക്കുന്ന കുട്ടികളും സഹപ്രവർത്തകരും തന്നെ വിചിത്രമായി നോക്കുന്നത് അവൾ അറിഞ്ഞതേയില്ല.
