വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ എടുത്തു. ആ വാട്സാപ്പ് ചാറ്റ് വീണ്ടും തുറന്നു. വിരലുകൾ വിറച്ചുകൊണ്ടിരുന്നെങ്കിലും അവൾ ദേഷ്യവും സങ്കടവും കലർന്ന ആ മറുപടി ടൈപ്പ് ചെയ്തു:
”എന്തിനാ… എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? നീ എന്നെ പറ്റിക്കുകയല്ലേ? എവിടെനിന്നാണ് നിനക്ക് എന്റെ രഹസ്യങ്ങൾ കിട്ടിയത്? ആരാ നീ?!!!”
സന്ദേശം അയച്ചതും അവൾ ഫോണിലേക്ക് തന്നെ നോക്കി നിന്നു.
രണ്ട് സെക്കൻഡുകൾക്കുള്ളിൽ അത് ഡെലിവർ ആയി.
പക്ഷേ… ബ്ലൂ ടിക്ക് വന്നില്ല. അവൻ അത് വായിച്ചില്ല. അവൾ വീണ്ടും വീണ്ടും ഫോണിലേക്ക് നോക്കി.
മിനിറ്റുകൾ കടന്നുപോയി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
സ്കൂൾ മുറ്റത്തെ ഉച്ച വെയിലിൽ ഉരുകി നിൽക്കുന്ന മീരയെ സഹപ്രവർത്തകരിൽ ഒരു ടീച്ചർ വന്ന് വിളിച്ചു.
”മീരേ, എന്തുപറ്റി? വല്ലാത്തൊരു വെപ്രാളം…എന്തിനാ ഓടിയത്..?”
സ്റ്റാഫ് റൂമിലെ സുമ ടീച്ചറാണ്.
”ഏയ്… ഒന്നുമില്ല. എനിക്ക്… എനിക്ക് വീട്ടിൽ പോകണം. അമ്മയ്ക്ക് സുഖമില്ല…”
കള്ളം പറയുമ്പോൾ മീരയുടെ ശബ്ദം ഇടറി.
അവൾ വേഗം തന്റെ കാറിനടുത്തേക്ക് നടന്നു.
കാറിനുള്ളിൽ കയറി ഇരുന്നിട്ടും അവളുടെ കണ്ണുകൾ ഫോണിൽ തന്നെയായിരുന്നു. മറുപടി വന്നില്ല. അവൻ തന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത് എന്തിനാണ്?!!
കാർ സ്റ്റാർട്ട് ചെയ്ത് അവൾ സ്കൂൾ ഗേറ്റിന് പുറത്തിറങ്ങി. ആ ഥാർ പോയ വഴിയേ അവൾ കണ്ണോടിച്ചു. ശൂന്യമായ റോഡ് മാത്രം അവൾ കണ്ടു.
