മീര ഒന്ന് പതറി.
അവൾ വേഗം സാരിയുടെ തലപ്പുകൊണ്ട് മുഖം ഒന്ന് തുടച്ചു.
“ഏയ്… പനിയൊന്നുമില്ല . ഇന്നലെ രാത്രി ഉറക്കം കുറച്ച് കുറഞ്ഞു, അത്രയേയുള്ളൂ.”
തന്റെ ഉള്ളിൽ നടക്കുന്ന കൊടുങ്കാറ്റ് ആരോടും പറയാൻ കഴിയില്ലെന്ന വേദനയോടെ അവൾ പടിയിറങ്ങി.
മുറ്റത്തെ നനഞ്ഞ മണ്ണിൽ ഇന്നലെ അവൻ നടന്നുപോയ കാൽപ്പാടുകൾ മഴയിൽ മാഞ്ഞുപോയിരുന്നു.
പക്ഷേ, അവളുടെ ഫോണിലെ ആ സന്ദേശം
“നിന്റെ സന്ദീപ്”
അതൊരു മായാത്ത മുദ്രയായി അവിടെത്തന്നെ ഉണ്ടായിരുന്നു.
ഷെഡിൽ ഇരുന്ന തന്റെ ഐ ടെൻ കാർ അവൾ സ്റ്റാർട്ട് ചെയ്തു.
നെഞ്ചിടിപ്പോടെ അവൾ കാർ സ്കൂളിലേക്ക് ഓടിച്ചു.
സ്കൂളിലെ സ്റ്റാഫ് റൂമിൽ എത്തിയപ്പോഴും അവൾ ഒരു യന്ത്രത്തെപ്പോലെയാണ് പെരുമാറിയത്.
സഹപ്രവർത്തകർ സംസാരിക്കുന്നത് പോലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
അവളുടെ വിരലുകൾ ഇടയ്ക്കിടെ ബാഗിനുള്ളിലെ ഫോണിൽ തൊട്ടുകൊണ്ടിരുന്നു.
അവനെ തിരിച്ചു വിളിക്കണോ?
അതോ അതൊരു ചതിക്കുഴിയാണോ?
അവളുടെ മനസ്സ് ആകെ ചിതറിയിരുന്നു..
ഉച്ചവരെ ക്‌ളാസുകളും ചിന്തകളുമായി അവൾ കഴിച്ചുകൂട്ടി..
ഉച്ചതിരിഞ്ഞ് ഇടവേളക്ക് ശേഷം സ്കൂളിലെ മണിയടി മുഴങ്ങി..കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടിക്കയറി.
അവൾ ക്ലാസ്സിലേക്ക് നടന്നു..
സ്കൂളിലെ മലയാളം പിരീഡ് ആയിരുന്നു അത്.
ഗ്രൗണ്ടിന്റെ ഒരു കോണിലുള്ള പുതിയ കെട്ടിടത്തിലെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കുമാരനാശാന്റെ ‘ലീല’ എന്ന ഖണ്ഡകാവ്യമാണ് മീര പഠിപ്പിച്ചുകൊണ്ടിരുന്നത്.
