സ്കൂളിൽ നിന്നും തിരിച്ചുള്ള യാത്രയിൽ മീരയുടെ കൈകൾ സ്റ്റിയറിംഗിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
ആ കറുത്ത ഥാറും, ഫോണിലെ സന്ദേശവും, ക്ലാസ്സിൽ കുട്ടികൾക്ക് മുന്നിൽ വെച്ച് തനിക്ക് പറ്റിയ അബദ്ധവും എല്ലാം അവളുടെ തലയ്ക്കുള്ളിൽ ഒരു പെരുന്തച്ചനെപ്പോലെ കൊട്ടിക്കയറി.
വീട്ടിലെത്തിയ മീര തളർച്ചയോടെ കാറിൽ നിന്നിറങ്ങി. ഉമ്മറത്ത് ദേവകി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.
”ആ… മീരേ, നീ വന്നോ? ഇതെന്താ നേരത്തെ?”
ദേവകി അമ്മ സംശയത്തോടെ ചോദിച്ചു.
”ഒന്നുല്ല… എന്തോ ഒരു തലവേദന പോലെ ദേവകി അമ്മേ.. വയ്യാത്ത പോലെ തോന്നി.”
മീര തന്റെ തോളിലെ ബാഗ് ചാരുകസേരയിലേക്ക് മാറ്റി വെച്ചുകൊണ്ട് പറഞ്ഞു. അവളുടെ മുഖം വിളറിയിരുന്നു.
”ഓഹ്.. എന്നാൽ നീ ഒന്ന് വിശ്രമിക്ക്. ഞാൻ ഇവിടെ നിൽക്കണോ മോളെ?”
”വേണ്ട ദേവകി അമ്മേ.. ഞാൻ നോക്കിക്കോളാം. അമ്മയ്ക്ക് മരുന്ന് കൊടുത്തില്ലേ?”
മീര അകത്തെ മുറിയിലേക്ക് നോക്കി ചോദിച്ചു.
”ഓഹ്.. കൊടുത്തു. പിന്നെ… അമ്മയ്ക്ക് ഈ ഓർമ്മക്കുറവ് വല്ലാത്ത പോലെയാകുന്നുണ്ട് മീരേ.. ഇന്ന് ഉച്ചയ്ക്ക് എന്നോട് ചോദിക്കുവാ, ‘സന്ദീപ് വന്നോ?’ എന്ന്.. എന്തൊക്കെയോ മനോവിഷമം പോലെ.”
മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു. അവൾ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി പറഞ്ഞു:
“പ്രായം ആയില്ലേ ദേവകി അമ്മേ.. അതിന്റെയാ.. ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാകും.”
