ദേവകി അമ്മ യാത്ര പറഞ്ഞ് പടിയിറങ്ങിയതും മീര ഉമ്മറത്തെ ഭാരമേറിയ ആ മരവാതിലുകൾ വലിച്ചടച്ച് കുറ്റിയിട്ടു.
പുറംലോകത്ത് നിന്നും താൻ സുരക്ഷിതയാണെന്ന് ബോധ്യപ്പെടുത്താൻ അവൾ ശ്രമിച്ചു.
അകത്തെ മുറിയിൽ അമ്മ ശാന്തമായി ഉറങ്ങുകയാണ്.
സന്ദീപിന്റെ അമ്മ… അഞ്ചു വർഷം മുമ്പ് മകൻ മരിച്ചതോടെ ആ തറവാട്ടിൽ ബാക്കിയായ ഒരേയൊരു കണ്ണി.
അമ്മയുടെ ചുളിഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കെ മീരയുടെ ഉള്ളിൽ നൊമ്പരമുണർന്നു.
സന്ദീപ് തിരിച്ചുവന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ പാവമായിരിക്കും. പക്ഷേ, വരുന്നത് തന്റെ സന്ദീപ് തന്നെയാണോ?
തലയിൽ ഒരു വലിയ ഭാരം കയറ്റിവെച്ചതുപോലെ മീരയ്ക്ക് തോന്നി.
ഉടനെ ഒന്ന് കുളിച്ചാൽ ആശ്വാസം കിട്ടുമെന്ന് കരുതി അവൾ സ്വന്തം മുറിയിലേക്ക് നടന്നു.
ആ മഴയുള്ള കാലാവസ്ഥയിലും മുറിയിലെത്തിയ അവൾ ഫാൻ ഇട്ടു.
ജനലുകൾ പാതി തുറന്നു കിടക്കുകയായിരുന്നു.
പുറത്ത് പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.ഒരു നല്ല മഴക്കുള്ള കോള് ഉള്ളതായി അവൾക്ക് തോന്നി..
മഴയുടെ തണുപ്പുള്ള കാറ്റ് മുറിക്കുള്ളിലേക്ക് ഇരച്ചുകയറി.
മീര തന്റെ നീല സാരിയുടെ മുന്താണി തോളിൽ നിന്നും മാറ്റി, അരയിൽ നിന്നും സാരിയുടെ ഓരോ ചുരുളുകളും അഴിച്ചു തുടങ്ങി.
പെട്ടെന്നാണ് മുറിക്കു പുറത്തെ മുറ്റത്തു ഒരു കാൽപെരുമാറ്റം കേട്ടത്. കരിയിലകൾ അമരുന്ന ആ ശബ്ദം!
