പക്ഷേ അതൊക്കെ പറ്റുമെന്ന് സത്യസന്ധമായി പറയാൻ എനിക്ക് കഴിയാത്തത് കൊണ്ട് മിസ്സിന്റെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ നല്ല വിഷമത്തോടെ ഞാൻ മിണ്ടാതെ റോഡില്‍ ശ്രദ്ധിച്ച് വണ്ടി ഓടിച്ചു. അപ്പൊ മിസ്സ് തലയാട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.
“ഡാ കണ്ണാ… എല്ലാര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളും ജീവിത ശൈലിയും ഉണ്ട്. അതുകൊണ്ട് നീ ഞങ്ങളുടെ അടുത്തേക്ക് വന്ന് നമ്മൾ മൂന്ന് പേരും ഒരുമിച്ച് ഉള്ളപ്പോൾ നമുക്ക് നമ്മുടെ ലോകത്ത് മാത്രമായി നമുക്ക് ജീവിക്കാം. അല്ലാത്തപ്പോ നിനക്ക് നിന്റെ ജോലിയും നിന്റെ വേറെ ജീവിതവും പോലെ ജീവിച്ചോ, ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല. അതുപോലെ നീ ഇല്ലാത്തപ്പോള്‍ ഞങ്ങളും ഞങ്ങളുടെ ജോലി നോക്കി ഞങ്ങൾക്ക് എങ്ങനെയാണോ ഇഷ്ട്ടം അങ്ങനെ ഇഷ്ട്ടപ്പെട്ടത് പോലെ ഞങ്ങൾ ജീവിക്കും. അതിൽ നിനക്ക് പ്രശ്നമുണ്ടോ..?” മിസ്സ് ചോദിച്ചു.
“അതായത്, നിങ്ങള്‍ക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ എന്നാണോ ഉദ്ദേശിച്ചത്..?” ഞാൻ മിസ്സിനെ നോക്കി എന്റെ സംശയം ചോദിച്ചു.
ഉടനെ മിസ്സ് ദേഷ്യത്തില്‍ എന്നെ നോക്കി. “എടാ, വലിയൊരു ശതമാനം സ്ത്രീകൾക്കും ഒരാളോട് ജീവന് തുല്യമായ ഇഷ്ട്ടം തോന്നിപ്പോയാൽ, പിന്നെ വേറെ ഒരു പുരുഷനേയും ആഗ്രഹിക്കില്ല. ചിലപ്പോ ആ പുരുഷനെ നഷ്ടപ്പെടു പോയാൽ മാത്രം കാലങ്ങള്‍ കടന്ന് മനസ്സ് മാറിയെന്നിരിക്കും.. പക്ഷേ ആ പുരുഷൻ ഉള്ളത്ര കാലവും അവനെ മാത്രമേ സ്നേഹിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുകയുള്ളു.” മിസ്സ് ദേഷ്യത്തില്‍ തന്നെ അത്രയും പറഞ്ഞു നിര്‍ത്തി.
