പാത്തിയുടെ അടിയിൽ നിന്നും ഒരു വലിയ കത്തി എടുത്തു കെട്ടിയിട്ട ആടിന്റെ അടുത്തേക്ക് എറിഞ്ഞിട്ട് മൂപ്പൻ വീണ്ടും തീ കുണ്ടത്തിൽ അനായാസേന വന്നിരുന്നു അടുത്ത ജപം തുടങ്ങി.
ശെങ് കുരു കാളി ഭൂതഗണം
യം ക്രിയ കാളി ഭൂതഗണം
പ്രത്യക്ഷ പ്രത്യക്ഷ
ആചയ ആചയ
എന്ന് ജപിച്ചു തീർന്നതും കടുത്ത ഹുങ്കാര ശബ്ദത്തോടെ തുള്ളൽകാരികൾ കുരവയിടാൻ തുടങ്ങി. അവർ തുള്ളിയാടി ആടിന്റെ അടുക്കൽ എത്തി. ഒരുവൾ ആടിന്റെ തലയിൽ പിടിച്ചു കഴുത്തു വെളിവാകും വിധം പാത്തിയിലേക്ക് കയറ്റി വെച്ചു. ആട് പ്രാണവെപ്രാളത്തോടെ മേഹ് മെഹ്ഹ് എന്ന് കരയാനും കെട്ടിയിട്ട കൈകാലുകൾ വിടുവിക്കാനും വിഫലശ്രമം നടത്തി. രണ്ടാമത്തവൾ മൂപ്പൻ നേരത്തെ അവിടേക്ക് എടുത്തിട്ടിരുന്ന കത്തിയെടുത്തു ആടിന്റെ കഴുത്തു അറത്തു വിട്ടു.
പാത്തിക്കു ഉള്ളിലേക്ക് ആടിന്റെ ചൂട് രക്തം ചീറ്റി തെറിച്ചു. പിടഞ്ഞു പിടഞ്ഞു ആട് അന്ത്യശ്വാസം വലിക്കവേ പാത്തിക്കുള്ളിൽ ആടിന്റെ രക്തം നിറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ടു നിന്ന എന്റെ കാൽവിരൽ മുതൽ ഉച്ചി വരെ തണുപ്പ് അരിച്ചു കയറും പോലെ തോന്നി. മുൻപും ബലികൾ കണ്ടിട്ടുണ്ടെങ്കിലും രാത്രിയിൽ ഇത്തരം ഒരു ഘോരമായ അന്തരീക്ഷത്തിൽ ഒരു ക്രിയ കാണുന്നത് ഇതാദ്യം ആയിരുന്നു.
എന്നിരുന്നാലും ശേഖരന് ഇതൊന്നും കണ്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. ആടിനെ ബലമായി പിടിച്ചിരുന്ന തുള്ളൽകാരി അവിടെ നിന്നും പതിയെ നടന്ന് വന്നു അവിടെയിരുന്ന ഒരു വട്ടയില പൊതിയിൽ നിന്നും കുറെ കുങ്കുമം രണ്ടു കൈയ്യിലുമായി എടുതിട്ട് കളത്തിൽ ഇരുന്ന സ്ത്രീയുടെ മുഖത്താകെ വാരി തേച്ചു രക്തവർണമാക്കി.
