എന്നിട്ട് ഒരു ചെറിയ ഓട്ടുരുളി എടുത്തു കൊണ്ടു വന്നു ആ സ്ത്രീയുടെ മുൻപിൽ വെച്ചു. അവർ ഉരുളിയിൽ എന്തോ പൊടികൾ കൂട്ടി തിരുമ്മുന്നത് കണ്ടു. മഞ്ഞളും ചുണ്ണാമ്പും കൂട്ടി തിരുമ്മി അരത്തം ഉണ്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ തൊട്ടു പിന്നാലെ നടന്ന രണ്ട് കാര്യങ്ങൾ എന്നെ ആകമാനം പിടിച്ചുലച്ചു കളഞ്ഞു.
വേനൽ കാലത്ത് കിണറിൽ വെള്ളം വറ്റുമ്പോൾ ഉപയോഗിക്കാറുള്ള പാള തൊട്ടി പോലൊരു തൊട്ടി കൊണ്ട് ആടിനെ ബലി കഴിച്ച തുള്ളൽക്കാരി പാത്തിയിൽ നിന്നും ആട്ടിൻ രക്തം എടുത്തു തീക്കുണ്ടതിൽ ഇരുന്ന മൂപ്പനെ അഭിഷേകം ചെയ്തു. തീക്കുണ്ടത്തിലെ കനലുകളിൽ നിന്നും കിശ് ശ് ശ് എന്ന് ശബ്ദമുയർന്നു.
അതിനു ശേഷം ആ രണ്ടു തുള്ളൽക്കാരികളും ആ ഉരുളിക്കു മുകളിലായി കുന്തിച്ചിരുന്നു ഉരുളിയിലേക്ക് മൂത്രമൊഴിച്ച ശേഷം അതു കൊണ്ട് കളത്തിലിരുന്ന സ്ത്രീയെ അഭിഷേകം ചെയ്തു. തലയിലും മുഖത്തും കൂടെ പടർന്നു ഒലിച്ച ആ മിസ്രതം അവർ ആനന്ദത്തോടെ നാവു നീട്ടി നുണഞ്ഞു.
ഇതെല്ലാം കൂടെ കണ്ടപ്പോൾ എന്റെ വയറിനുള്ളിൽ ഏതാണ്ടൊക്കെ ഉരുണ്ടു കയറി തികട്ടി വരും പോലെ തോന്നി. ഇത് പൂജയല്ല. ആചാരമല്ല. ഇത് കാടത്തം നിറഞ്ഞ എന്തൊക്കെയോ വിഭ്രാന്തിയുടെ കാട്ടികൂട്ടലുകളാണ്.
അവിടെ നിന്നും പോകാൻ ആഞ്ഞ എന്റെ കൈയിൽ ശേഖരൻ വീണ്ടും മുറുകെ പിടിച്ചു കൊണ്ട് അരുതെന്ന് ഉള്ള മുഖഭാവം പ്രകടമാക്കി. ശെരിയാണ്. പോകേണ്ടതില്ല. ഇത് എന്ത് തന്നെ ആയാലും എന്താണെന്ന് അറിഞ്ഞിരിക്കണം. അത് മാത്രമല്ല – താര – അവളെ പറ്റി അറിയുക എന്നതാണ് പ്രധാനം. അതിനാണ് ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വന്നത് തന്നെ.
