ഇരുൾ മൂടിയ ആ ആകാശത്തേയ്ക്ക് ഞാൻ നോക്കി. അങ്ങിങ്ങായി ചില നക്ഷത്രങ്ങൾ ജ്വലിക്കുന്നു. പാടങ്ങൾക്ക് അപ്പുറം കരിമ്പനകൾ തലയുയർത്തി നില്കുന്നു. നിലാവെളിച്ചം തീരെയില്ലെങ്കിലും ഒരു അരണ്ട പ്രകാശം അന്തരീക്ഷത്തിലുണ്ട്. ആ പ്രകാശത്തിന് സ്വർണപ്രഭ നൽകി കൊണ്ട് മൂപ്പന്റെ കുടിയുടെ മുന്പിലെ തീക്കുണ്ടവും ആളി കത്തുന്ന പന്തങ്ങളും.
പന്തത്തിന്റെ വെളിച്ചത്തിൽ മുഖത്തും മുലകളിലും മഞ്ഞൾ തേച്ച തുള്ളൽക്കാരികളും, മുഖത്ത് കുങ്കുമവും ദേഹമാകെ തുള്ളൽകാരികളുടെ മൂത്രം കലർന്ന അരത്തവും പറ്റിയ ഒരു ബന്ധിതയായ നഗ്നസ്ത്രീയും, കറുത്ത മേലങ്കിയും തെച്ചിപ്പൂക്കൾ കൊണ്ടു അലങ്കരിച്ച മുടിയും കണ്ണിനു ചുറ്റും തേച്ചു പിടിപ്പിച്ച കരിമഷിയുമായി ആരാച്ചാരുടെ ഭാവത്തിൽ താരയും, ആട്ടിൻ രുദിരത്തിൽ അഭിഷിക്തനായി പൂർണ്ണ നഗ്നനായി മൂപ്പനും, ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ഒരു വശത്തായി ഞാനും ശേഖരനും മൂപ്പന്റെ കുടിയുടെ മുറ്റത് നിലകൊണ്ടു.
ഹർആആ എന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ബന്ധിതയായ നഗ്നസ്ത്രീ ബോധമറ്റ് പിന്നാക്കം മലച്ചു. താരയും അകമ്പടിക്കാരി പെണ്ണുങ്ങളും കൂടെ അവരെ എടുത്തു പൊക്കി കുടിയുടെ പിന്നിലേക്ക് കൊണ്ടുപോയി. അവരുടെ കൈക്കരുത് എത്രത്തോളം ഉണ്ടെന്നു ഓർത്തു ഞാനൊന്ന് അമ്പരന്നു.
കുണ്ഡത്തിൽ നിന്നും മൂപ്പൻ എഴുനേറ്റു വന്നു ഞങ്ങളെ ആകമാനം ഒന്ന് വീക്ഷിച്ച ശേഷം ആകാശത്തേക്ക് നോക്കി ഹാ ഹാ ഹ എന്ന് ആർത്തു അട്ടഹസിച്ചു. എന്റെ മുഖത്തിന് അടുത്തേക്ക് മുഖം അടുപ്പിച്ചു എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അൽപനേരം ഇമവെട്ടാതെ അങ്ങനെ നോക്കി നിന്ന ശേഷം പറഞ്ഞു “ഭയം, അത് പാടില്യ കുട്ട്യേ.. പ്രത്യേകിച്ചും ഇദ്ധ്യേഹത്തിന്..”
