അർജുൻ കുമാറിന്റെ കൈ തട്ടിമാറ്റി നികിതയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. പാർട്ടിയുടെ സംഗീതം അപ്പോഴും പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷേ ആ ടേബിളിന് ചുറ്റും മാരകമായ ഒരു നിശബ്ദത പടർന്നു.
ഈ ബഹളത്തിനിടയിലേക്ക് പബ്ബിന്റെ വാതിൽ തുറന്ന് ഒരാൾ കടന്നുവന്നു. കറുത്ത ബ്ലേസറും ജീൻസും ധരിച്ച്, മുടി പിന്നിലേക്ക് കെട്ടി വെച്ച്, തീക്ഷ്ണമായ കണ്ണുകളോടെ അനന്യ.
അവൾ നേരെ നടന്നുവന്നത് ആ ടേബിളിന് അടുത്തേക്കായിരുന്നു. അർജുൻ കുമാറിനെ നേരിടാൻ തയ്യാറായി നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. കുമാർ അനന്യയെ കണ്ടതും പെട്ടെന്ന് വിനീതനാകാൻ ശ്രമിച്ചു.
അനന്യ: (ശാന്തമെങ്കിലും കടുപ്പമേറിയ ശബ്ദത്തിൽ) “കുമാർ… ഓഫീസ് ക്യാമ്പസിന് പുറത്ത് വെച്ച് നടത്തുന്ന ഈ ‘കരിയർ ഗൈഡൻസ്’ നിന്റെ സർവീസ് റൂൾസിൽ ഉള്ളതാണോ? അതോ ഞാൻ ഐസ് ക്വീൻ ആയതുകൊണ്ട് എനിക്ക് ഇത്തരം വികാരങ്ങൾ മനസ്സിലാവില്ലെന്ന് നീ കരുതിയോ?”
അർജുൻ ഞെട്ടിപ്പോയി. താൻ കുറച്ചു മുൻപ് പറഞ്ഞ വാക്കുകൾ അവൾ കേട്ടു എന്ന് അവന് മനസ്സിലായി.
കുമാറിന്റെ വാക്കുകൾ പബ്ബിലെ ആ സംഗീതത്തേക്കാൾ ഉച്ചത്തിൽ അവിടെ മുഴങ്ങി. മദ്യലഹരിയിൽ നിയന്ത്രണം വിട്ട അയാൾ ഒരു എച്ച്.ആർ. മാനേജർ എന്ന പദവി പോലും മറന്നു.
കുമാർ: (അട്ടഹസിച്ചുകൊണ്ട്) “നീ ആരാണെന്നാ നിന്റെ വിചാരം അനന്യ? വെറുമൊരു പെണ്ണല്ലേ നീ? അതുകൊണ്ടല്ലേ നീ ഇപ്പോഴും ആരും ഇല്ലാതെ ഒറ്റയ്ക്ക് നടക്കുന്നത്. ഒരു ആണും നിന്നെ തിരിഞ്ഞു നോക്കില്ല. പെണ്ണത്തമില്ലാത്ത (Zero feminine qualities), വെറുമൊരു തടിക്കഷ്ണമാണ് നീ…”
