ശ്രീനിവാസൻ: “ഭാഗ്യത്തിന് എന്റെ ഭാര്യക്ക് ഇങ്ങനെയുള്ള പാർട്ടികളിലൊന്നും വലിയ താല്പര്യമില്ല അർജുൻ. മക്കൾക്കും അമ്മയ്ക്കും ഒപ്പം വീട്ടിലിരിക്കാനാണ് അവൾക്ക് ഇഷ്ടം. ആ ഒരു സമാധാനം ഉള്ളതുകൊണ്ടാണ് എനിക്ക് ഈ ജോലിയിലെ ടെൻഷൻ താങ്ങാൻ കഴിയുന്നത്. നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നാ പറഞ്ഞത്?”
ആ ചോദ്യം അർജുന്റെ ഉള്ളിൽ ഒരു മുള്ളുപോലെ തറച്ചു. ശ്രീനിവാസൻ കുടുംബത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും വാചാലനാകുമ്പോൾ അർജുൻ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി
അവന്റെ മനസ്സിൽ അപ്രതീക്ഷിതമായി ചില മുഖങ്ങൾ തെളിഞ്ഞു വന്നു. തന്റെ അമ്മയുടെ തേങ്ങുന്ന മുഖം… ഒപ്പം മറ്റൊരാളുടെ നിഴലും….
വർഷങ്ങളായി താൻ ഉള്ളിൽ കുഴിച്ചുമൂടിയ ആ ഓർമ്മകൾ ഈ മഴ നനഞ്ഞ രാത്രിയിൽ പതുക്കെ പുറത്തുവരാൻ വെമ്പുന്നത് അവൻ അറിഞ്ഞു. ആ വേദനയിൽ നിന്ന് ഓടിയൊളിക്കാനാണ് താൻ ഈ നഗരത്തിലെത്തിയത്. പക്ഷേ, ഓർമ്മകൾ വേട്ടനായ്ക്കളെപ്പോലെ പിന്തുടരുന്നു.
അർജുന്റെ മുഖത്തെ ഭാവമാറ്റം കണ്ട ശ്രീനിവാസൻ ചോദിച്ചു, “എന്താടാ… വല്ലാതെ ആലോചിച്ചിരിക്കുന്നത്?”
അർജുൻ: (പതിഞ്ഞ സ്വരത്തിൽ) “ഒന്നുമില്ല ശ്രീനിയേട്ടാ… ഓരോരോ ഓർമ്മകൾ.”
അർജുൻ ആ സംസാരം അവിടെ അവസാനിപ്പിച്ചു. പക്ഷേ അവന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. പബ്ബിൽ വെച്ച് കുമാർ അനന്യയോട് പറഞ്ഞ ആ ക്രൂരമായ വാക്കുകൾ അവനെ മറ്റൊരു തരത്തിൽ അസ്വസ്ഥനാക്കിയിരുന്നു. ‘സ്ത്രീ’ എന്ന വാക്കിനോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയ ആ പഴയ സംഭവം അവനിൽ വീണ്ടും നീറാൻ തുടങ്ങി…
