അർജുൻ ടാക്സിയിൽ കയറി ഓഫീസിലേക്ക് തിരിച്ചു. അവന്റെ മുഖത്തെ ആ വീർത്ത ചുണ്ടും തമാശകളും ഇപ്പോൾ അപ്രസക്തമായി തോന്നി. അവന്റെ ഉള്ളിൽ പകയും നിരാശയും കലർന്ന ഒരു കനൽ എരിഞ്ഞു തുടങ്ങിയിരുന്നു. ഈ ലോകത്ത് ഇനി ആരെയും വിശ്വസിക്കാൻ കഴിയില്ലെന്ന തോന്നൽ അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
അർജുൻ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അവന്റെ ഭാവം മാറിയിരുന്നു. വരുണുമായുള്ള കൂടിക്കാഴ്ച അവന്റെ ഉള്ളിലെ സമാധാനത്തെ തകർത്തെങ്കിലും, ആ പക അവൻ ജോലിയിലേക്ക് തിരിച്ചുവിട്ടു. വികാരങ്ങൾ മാറ്റിവെച്ച് ഒരു യന്ത്രത്തെപ്പോലെ അവൻ സിസ്റ്റത്തിന് മുന്നിലിരുന്നു.
ഇപ്പോൾ അവന് വേണ്ടത് ഒരുജീവിതം , തന്റെ നിയന്ത്രണത്തിലുള്ള ഒരു ജീവിതം.
അനന്യ തന്റെ ക്യാബിനിലിരുന്ന് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തെ ആ ഗൗരവം കണ്ടപ്പോൾ അവൾ പതുക്കെ പുറത്തേക്ക് വന്ന് അവന്റെ ഡെസ്കിന് അരികിൽ നിന്നു.
അനന്യ: (പതിഞ്ഞ സ്വരത്തിൽ) “എന്താ പറ്റിയത്? നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു. ആരെയാ കണ്ടത്?”
അർജുൻ: (കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറ്റാതെ) “അതൊന്നും സാരമില്ല മാം. നമുക്ക് നമ്മുടെ പഴയ ബിസിനസിലേക്ക് കടക്കാം. കുമാറിനെ പൂട്ടാൻ വെറും ഡോക്യുമെന്റുകൾ പോരാ. എനിക്ക് ഒരു പ്ലാനുണ്ട്. നമുക്ക് ഒരു റിയൽ ടൈം ഫണ്ട് ട്രാൻസ്ഫർ അനാലിസിസ് (Real-time fund transfer analysis) നടത്തണം.”
