അർജുൻ ഒന്ന് നിർത്തി. അവന്റെ കൈകൾ പുതപ്പിൽ അമർന്നു. അവൻ പതുക്കെ പുഞ്ചിരിച്ചു, പക്ഷേ ആ പുഞ്ചിരിയിൽ വല്ലാത്തൊരു സങ്കടം പടർന്നിരുന്നു….
”അച്ഛന്റെ ഭാഗത്ത് ആകെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മ.മാത്രമായിരുന്നു—കത്രീന അമ്മമ്മ. അമ്മയ്ക്ക് 19 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. രണ്ടുപേരും ചേർന്ന് എനിക്കിട്ട പേരാണ് ദേവ് ആനന്ദ്. കത്രീന അമ്മമ്മയ്ക്ക് എന്റെ അമ്മ സ്വന്തം മകളേക്കാൾ വലുതായിരുന്നു. അമ്മാമ്മയെ അമ്മ നോക്കിയിരുന്നതും അങ്ങനെയായിരുന്നു. ഞങ്ങളുടെ ചെറിയ ലോകം സന്തോഷത്തിലായിരുന്നു. പക്ഷേ…”
അർജുന്റെ മുഖത്തെ വെളിച്ചം പതുക്കെ മങ്ങാൻ തുടങ്ങി. അവന്റെ നോട്ടം തറയിലേക്ക് താഴ്ന്നു.
”കുറച്ചു കാലം കഴിഞ്ഞപ്പോൾ അമ്മാമ്മയ്ക്ക് സ്റ്റേജ് 4 ക്യാൻസർ ആണെന്ന് കണ്ടെത്തി. ഒരു കുടുംബത്തെ മുഴുവൻ അത് തകർത്തു കളഞ്ഞു. അമ്മാമ്മ പോയതോടെ കുറച്ചു കാലം ഞങ്ങളെല്ലാം വല്ലാത്തൊരു ഡിപ്രഷനിലായിരുന്നു. പക്ഷേ ആ ദുഃഖത്തിനിടയിലും ഞങ്ങൾ മൂന്നുപേരും പരസ്പരം താങ്ങായി നിന്നു. ആ മൂന്നംഗ കുടുംബമായിരുന്നു എന്റെ പ്രപഞ്ചം. ബാഹ്യലോകത്തെക്കുറിച്ചോ, അമ്മയുടെ വീട്ടുകാരെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. ആ കൊച്ചു വീടിനുള്ളിൽ ഞങ്ങൾ അത്രത്തോളം ഹാപ്പിയായിരുന്നു മാം.”
അർജുൻ ഇത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. ഇത്രയും കാലം താൻ ഒളിച്ചുവെച്ച ആ ‘ദേവ് ആനന്ദ്’ എന്ന പേര് അവൻ ആദ്യമായി മറ്റൊരാളോട് വെളിപ്പെടുത്തിയപ്പോൾ അവന്റെ ഉള്ളിലെ വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നി. പക്ഷേ ആ വാക്കുകൾക്കിടയിൽ എവിടെയോ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ നിഴൽ അനന്യയ്ക്ക് കാണാമായിരുന്നു.
