അച്ഛന് ബിസിനസ് ആയിരുന്നു. പല പാർട്ണർമാരുമായി ചേർന്ന് വളർന്നു വരുന്ന ഒരു സ്ഥാപനം. അച്ഛൻ അതിൽ വളരെ മിടുക്കനായിരുന്നു. അമ്മയും പതുക്കെ അച്ഛനെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ ജീവിതം പച്ചപിടിച്ചു വരികയായിരുന്നു. പക്ഷേ എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ… എല്ലാം അവസാനിച്ചു.”
അവൻ കൈകൾ മുറുകെ പിടിച്ചു. വിരലുകൾക്കിടയിൽ പുതപ്പ് ചുളിഞ്ഞു കൂടി. അവന്റെ സ്വരത്തിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടം പടർന്നു.
”ആ ആക്സിഡന്റ്… എനിക്കിപ്പോഴും ആ ദിവസം ഓർമ്മയുണ്ട്. ചിതറിത്തെറിച്ച ചില്ലുകൾ, ചുറ്റും ആളുകളുടെ ബഹളം… പെട്ടെന്ന് എന്റെ ലോകം നിശബ്ദമായതുപോലെ. ആ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അച്ഛൻ പോയി. ഞാനും അമ്മയും മാത്രം ബാക്കിയായി. എന്റെ അഞ്ചാം വയസ്സിൽ ഞാൻ പഠിച്ച ആദ്യത്തെ വലിയ പാഠം ‘മരണം’ എന്നതായിരുന്നു. സ്നേഹിച്ചവരൊക്കെ പെട്ടെന്ന് ഇല്ലാതാകുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.”
അർജുൻ അനന്യയെ നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ പകയുടെ നിഴലുകൾ ഒന്നുകൂടി കടുത്തു വരികയായിരുന്നു.
”അച്ഛന്റെ മരണം വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന് പതുക്കെയാണ് എനിക്ക് മനസ്സിലായത്. അവിടെ തുടങ്ങുകയായിരുന്നു ചതിയുടെ രണ്ടാം അധ്യായം. അച്ഛന്റെ മരണത്തോടെ ഞങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതായി.
അച്ഛൻ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. ഒരു ദിവസം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ അമ്മ അച്ഛന്റെ പാർട്ണർമാരെ കാണാൻ പോയതായിരുന്നു. ഉമ്മറത്തെ പടിയിൽ ഇരുന്ന് ഞാൻ നേരം ഇരുളുന്നത് നോക്കി നിന്നു. രാത്രിയായപ്പോൾ, ഗേറ്റ് കടന്ന് ഒരു കറുത്ത ആഡംബര കാർ മുറ്റത്തേക്ക് വന്നു നിന്നു.”
