”ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് അവർ തിരികെ വരുന്നത്. ഞാൻ വല്ലാതെ തളർന്നു കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ട് ലക്ഷ്മി അമ്മമ്മ ഓടിച്ചെന്ന് വാതിൽ തുറന്നു. അമ്മ അകത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അവസ്ഥ കണ്ട് അമ്മ വിങ്ങുകയായിരുന്നു. പക്ഷേ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്തായിരുന്നു. കവിളിൽ ഒരു ചെറിയ മുറിവും പാടും ഉണ്ടായിരുന്നു. അമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു, ആ കണ്ണുകളിൽ മരണം കണ്ടു വന്ന ഭീതിയുണ്ടായിരുന്നു.”
അർജുൻ ഒന്ന് നിർത്തി, അവന്റെ നോട്ടം ജനാലയ്ക്കൽ ദൂരേക്ക് പോയി.
”ഞാൻ തലയുയർത്തി നോക്കിയപ്പോൾ വിശ്വനാഥൻ ഹാളിൽ ഒരു പോലീസ് ഓഫീസറുമായി സീരിയസ് ആയി സംസാരിക്കുകയാണ്. അയാളുടെ മുഖത്ത് അമ്മയുടെ സങ്കടം കണ്ടിട്ടുള്ള ഭാവമേ ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ സംസാരം നിർത്തി അമ്മയെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് അധികാരത്തോടെ അമ്മയെ പുറത്തേക്ക് വിളിച്ചു. ആ മുറിവേറ്റ മുഖവുമായി അമ്മ തളർന്നു കൊണ്ട് അയാൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു. അന്ന് ആ വാതിലിന് പുറത്ത് വെച്ച് അവർ തമ്മിൽ നടന്ന സംസാരം… അതായിരുന്നു എന്റെ ലോകം കീഴ്മേൽ മറിച്ചത്.”
പുറത്ത് ആ പോലീസ് ഓഫീസറും വിശ്വനാഥനും അമ്മയോട് എന്തൊക്കെയോ ഗൗരവത്തിൽ പറയുന്നുണ്ടായിരുന്നു. അമ്മ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഓരോ വാക്ക് കേൾക്കുമ്പോഴും അമ്മ കൂടുതൽ തകർന്നുപോകുന്നത് പോലെ തോന്നി. ഇടയ്ക്ക് അമ്മ ജനാലയിലൂടെ എന്നെ ഒന്ന് നോക്കി. ആ നോട്ടം… അത് വിവരിക്കാൻ എനിക്ക് കഴിയില്ല മാം. ലോകത്തിലെ ഏറ്റവും വലിയ ചതിയിൽ അകപ്പെട്ടുപോയ ഒരുവളുടെ നിസ്സഹായത മുഴുവൻ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.”
