പക്ഷേ അടുത്ത സെക്കൻഡിൽ അമ്മ ഒരു കള്ളച്ചിരി മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു, ‘ഇല്ലടാ മോളെ, ഇത് നിന്റെ യാത്രയാണ്. അമ്മയ്ക്ക് വരാൻ കഴിയില്ല.’
പറഞ്ഞു തീർന്നതും അമ്മ എന്നെ ആഞ്ഞു കെട്ടിപ്പിടിച്ചു. എന്റെ മുഖം അമ്മയുടെ തോളിലായിരുന്നു. ആ കെട്ടിപ്പിടുത്തത്തിനിടയിൽ അമ്മ ചിരിക്കുകയാണോ അതോ വിങ്ങിപ്പൊട്ടുകയാണോ എന്ന് ആ അഞ്ചു വയസ്സുകാരന് അന്ന് മനസ്സിലായില്ല. പക്ഷേ അമ്മയുടെ കണ്ണീർ തുള്ളികൾ എന്റെ ഷർട്ടിൽ പടരുന്നത് എനിക്ക് അറിയാമായിരുന്നു.”
അർജുൻ തന്റെ ഷർട്ടിലേക്ക് നോക്കി. ഇന്നും ആ കണ്ണീരിന്റെ നനവ് അവിടെയുള്ളതുപോലെ അവൻ കൈകൾ കൊണ്ട് തടവി.
ആ ബോർഡിംഗ് സ്കൂളിലെ ആദ്യത്തെ മാസങ്ങൾ വല്ലാത്ത നരകമായിരുന്നു. പക്ഷേ പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. അച്ചടക്കവും കളിചിരികളും ഒക്കെയായി ഞാൻ പുതിയൊരു ലോകം കണ്ടെത്തുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വിശ്വനാഥനൊപ്പം അമ്മ എന്നെ കാണാൻ വന്നപ്പോൾ എനിക്ക് ലോകം തിരിച്ചു കിട്ടിയതുപോലെ തോന്നി. ആ ദിവസം തന്നെ എന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു. വീണ്ടും ആ ഗസ്റ്റ് ഹൗസിലെ താമസം… ഡേ സ്കോളറായി പഠനം തുടർന്നു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.”
”ഒരു ദിവസം രാവിലെ ഞങ്ങൾ മൂന്നുപേരും കൂടി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ വന്ന് തറച്ചു. ‘ദേവൂട്ടാ, വരാൻ പോകുന്ന രണ്ട് മാസത്തെ വെക്കേഷന് ഞങ്ങൾക്ക് നിന്റെ കൂടെ ഉണ്ടാകാൻ കഴിയില്ല’ എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. പപ്പ പോയതിന് ശേഷം എനിക്ക് ആകെയുള്ളത് അമ്മയായിരുന്നു. ആ അവധിക്കാലം അമ്മയോടൊപ്പം ചിലവഴിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.”
