വിക്രം വിറയലോടെ ഫോൺ കട്ട് ചെയ്തു. അവൻ ഉടനെ തന്നെ സാലിനിയെ വിളിച്ച് തനിക്ക് ഈ കേസിൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിച്ചു…
വിക്രമിന്റെ ഫോൺ കോൾ കട്ടായതോടെ സാലിനി ആകെ തകർന്നുപോയി. തന്റെ സാമ്രാജ്യത്തിലെ സുരക്ഷാ മതിലുകൾ ഇത്ര വേഗം തകരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. സാലിനി രൂക്ഷമായി മാധവൻ മേനോനെ നോക്കി.
”മാധവൻ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്,” സാലിനി മേശയിൽ കൈകൾ ഊന്നി കൊണ്ട് പറഞ്ഞു. “ആരാണവൻ? ഒരു സാധാരണ അനലിസ്റ്റിന് ഡിഫൻസ് ലെവൽ സെക്യൂരിറ്റി ബ്രേക്ക് ചെയ്യാനോ, ഒരു ഹാക്കറെ നിമിഷങ്ങൾക്കുള്ളിൽ തളയ്ക്കാനോ കഴിയില്ല. നിനക്ക് അവനെ നേരത്തെ അറിയാം, അല്ലേ?”
മാധവൻ മേനോൻ പതുക്കെ തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. എന്നിട്ട് ജനാലയിലൂടെ ദൂരേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലായിരുന്നു.
”സാലിനി,” അദ്ദേഹം ശാന്തനായി പറഞ്ഞു. “എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല. അത് എന്റെ പരിധിക്കപ്പുറമുള്ള കാര്യമാണ്.”
”പരിധിക്കപ്പുറമോ?” സാലിനി ആശ്ചര്യപ്പെട്ടു. “നീ ഈ കമ്പനിയുടെ സി.ഇ.ഒ ആണ്. നിന്റെ കീഴിൽ ജോലി ചെയ്ത ഒരാളെക്കുറിച്ച് ചോദിക്കുമ്പോൾ ഇങ്ങനെയാണോ മറുപടി പറയുന്നത്? ഐഡന്റിറ്റി പോലും എൻക്രിപ്റ്റ് ചെയ്ത ഒരാളെ നീ എങ്ങനെ ജോലിക്ക് എടുത്തു?”
മാധവൻ മേനോൻ തിരിഞ്ഞു നിന്ന് സാലിനിയെ നേരിട്ട് നോക്കി. “ചിലപ്പോൾ ചില ഉത്തരങ്ങൾ അറിയാതിരിക്കുന്നതാണ് നിനക്ക് നല്ലത്. അവൻ ഇവിടെ വന്നത് അവന്റെ ജോലി കൃത്യമായി ചെയ്യാനാണ്, അത് അവൻ ചെയ്തു കഴിഞ്ഞു. ഇപ്പോൾ അവൻ രാജി വെച്ചു, ഇനി അവനെ തടയാനോ അവന്റെ പിന്നാലെ പോകാനോ ശ്രമിക്കരുത്. അത് നിനക്കും നിന്റെ ഈ കമ്പനിക്കും ഗുണകരമാകില്ല.”
