ആ പേര് കേട്ടതും ശാലിനിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. കൈയ്യിലുണ്ടായിരുന്ന ചായക്കപ്പ് മേശപ്പുറത്ത് വെക്കുമ്പോൾ അവളുടെ കൈകൾ നേരിയ രീതിയിൽ വിറച്ചു. മുഖത്തെ പ്രസന്നത പെട്ടെന്ന് മാഞ്ഞു.
”എന്നിട്ട്… അയാൾ എന്ത് പറഞ്ഞു?” ശാലിനി ശബ്ദം നിയന്ത്രിച്ച് ചോദിച്ചു.
”അതായിരുന്നു അതിശയം,” മാളവിക തുടർന്നു. “ആ വിളി കേട്ടതും അയാൾ ഒരു നിമിഷം ഒരു പ്രതിമ കണക്കെ അവിടെ തറഞ്ഞുനിന്നു. അയാളുടെ കണ്ണുകളിൽ ഒരുതരം ഞെട്ടലായിരുന്നു. പക്ഷേ തിരിഞ്ഞു നോക്കുകയോ എന്നോട് സംസാരിക്കുകയോ ചെയ്തില്ല. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കൈക്ക് പിടിച്ച് അയാൾ വേഗത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു. അമ്മേ… ആരാണ് ഈ ദേവ്? നമ്മുടെ ബന്ധുവാണോ?”
ശാലിനിയുടെ മനസ്സ് വർഷങ്ങൾ പുറകോട്ട് സഞ്ചരിച്ചു. തന്റെ പഴയ ജീവിതം, ഉപേക്ഷിച്ചു പോന്ന മകൻ ‘ദേവ്’… അവൻ ഇവിടെ ഈ നഗരത്തിൽ ഉണ്ടോ? വിശ്വനാഥന്റെ മകൾ അവനെ തിരിച്ചറിഞ്ഞോ?
”അത്… അത് നിനക്ക് തോന്നിയതാകും മോളേ. ആ പേരുള്ള ഒരുപാട് പേർ കാണുമല്ലോ. പഴയ ഫോട്ടോകളൊക്കെ വെറുതെ നിന്റെ തോന്നലുകൾ മാത്രമാണ്,” ശാലിനി ഒരുവിധം ആശ്വസിപ്പിച്ചു പറഞ്ഞു..
ഓഫീസിലെ തിരക്കേറിയ പ്രൊജക്റ്റ് വർക്കുകൾക്കിടയിൽ അനന്യയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. തല പുകയുന്ന ഡേറ്റാ അനാലിസിസുകൾക്കിടയിൽ ഒന്ന് ശാന്തമാകാൻ അവൾ തന്റെ എയർപോഡ്സ് (AirPods) ചെവിയിൽ വെച്ചു.
പ്രിയപ്പെട്ട പാട്ട് ഒഴുകിയെത്തി:
“ഒരു രാത്രി കൂടി വിടവാങ്ങവേ… പകൽ വെളിച്ചം പതുക്കെ മായവേ…”
