“സോറി അനു… ഇതായിരിക്കും നമ്മുടെ അവസാന നിമിഷം. നീ ഇനി ഒറ്റയ്ക്കല്ല, നിനക്കായി ഞാൻ കരുതിവെച്ച ആ അമ്മ നിന്റെ അരികിലെത്തും.”
അവൻ പതുക്കെ അവളുടെ കൈകൾ വിടുവിച്ച് എഴുന്നേറ്റു. ഇരുട്ടിൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവന്റെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു. പക്ഷേ, ‘ദേവ്’ മരിച്ച മണ്ണിൽ അർജുന് ഇനി സ്ഥാനമില്ലായിരുന്നു. ജനാലയിലൂടെ പുറത്തെ നഗരവിളക്കുകളിലേക്ക് നോക്കി ഒരു ദീർഘശ്വാസമെടുത്തുകൊണ്ട് അവൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി…
പുലർച്ചെ ഏഴു മണി. അർജുൻ ആ നിശബ്ദതയിൽ അനന്യയുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. തന്റെ ദൗത്യം പൂർത്തിയാക്കിയ ഒരു വേട്ടക്കാരന്റെ ശാന്തതയായിരുന്നു അവന്റെ മുഖത്ത്.
ഏതാനും മിനിറ്റുകൾക്ക് ശേഷം, അർജുൻ നൽകിയ ലഹരിയുടെയും തലേരാത്രിയിലെ പിരിമുറുക്കത്തിന്റെയും ആലസ്യത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനന്യയുടെ ഫോൺ നിർത്താതെ ശബ്ദിച്ചു. പകുതി തുറന്ന കണ്ണുകളോടെ, വല്ലാത്തൊരു തലകറക്കത്തോടെ (Dizziness) അവൾ ഫോണെടുത്തു. ഡിസ്‌പ്ലേയിൽ തെളിഞ്ഞത് ശ്രീനിവാസൻ സാറിന്റെ പേരായിരുന്നു.
“ഹലോ… സാർ…” അവൾ വിക്കി വിക്കി പറഞ്ഞു.
“അനന്യ! നീ എഴുന്നേറ്റില്ലേ? ലിസൺ, നമ്മുടെ കമ്പനിക്ക് അടുത്ത ഒരു മാസത്തേക്ക് പെയ്ഡ് ലീവ് (Paid leave) പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസ് തൽക്കാലം അടച്ചു.”
അനന്യ ഞെട്ടിപ്പോയി. “എന്ത്? സാർ… നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്? എന്തിന്?”
“നിനക്ക് ഒന്നും അറിയില്ലേ? വേഗം ടിവി ഓൺ ചെയ്യ്… അപ്പോൾ നിനക്ക് മനസ്സിലാകും!”
