ലക്ഷ്മിയമ്മയുടെ വാക്കുകൾ ഓരോന്നായി ശാലിനിയുടെ നെഞ്ചിൽ ആഞ്ഞുപതിച്ചു. ആ വീട്ടിൽ തനിക്ക് ഇനി സ്ഥാനമില്ലെന്നും, താൻ കെട്ടിപ്പൊക്കിയ നുണകളുടെ സാമ്രാജ്യം തകർന്നു കഴിഞ്ഞെന്നും അവൾ തിരിച്ചറിഞ്ഞു.
“എനിക്ക് നിന്നെ കാണണ്ട ശാലിനി… നിന്നെയായാലും, നിന്റെ ആ ഭർത്താവിനെയായാലും, ഇനി നിന്റെ മക്കളെയായാലും… ഈ പടിവാതിൽക്കൽ ഇനി നിന്റെ നിഴൽ പോലും വീഴരുത്. പോ !” ലക്ഷ്മിയമ്മയുടെ ശബ്ദം ആ മുറിയിൽ മുഴങ്ങിക്കേട്ടു.
ശാലിനി തളർന്ന് എഴുന്നേറ്റു. വാതിലിന് അടുത്തേക്ക് നടന്ന അവൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ലക്ഷ്മിയമ്മ അവളെ വിളിച്ചു നിർത്തിയത്.
“നിൽക്ക്… പോകുന്നതിന് മുമ്പ് ഇത് കൂടി കൊണ്ടുപൊയ്ക്കോ. ദേവൂട്ടൻ എന്നോട് പറഞ്ഞിരുന്നു, നിന്നെ കാണുമ്പോൾ ഇത് നിനക്ക് തിരിച്ചു നൽകണമെന്ന്.”
ലക്ഷ്മിയമ്മ തന്റെ കയ്യിലുണ്ടായിരുന്ന മടക്കിയ ഒരു കടലാസ് കഷ്ണം ശാലിനിയുടെ നേരെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ ശാലിനി അത് വാങ്ങി. അത് മടക്കുകൾ വീണ, പലയിടത്തും കീറിയ ഒരു പഴയ കളർ ഫോട്ടോയായിരുന്നു.
അത് കണ്ടതും ശാലിനിയുടെ ശ്വാസം നിലച്ചുപോയി. വർഷങ്ങൾക്ക് മുമ്പ് അവൾ ഉപേക്ഷിച്ചു പോയ ആ പഴയ കുടുംബചിത്രം! ഫിലിപ്പും ചെറിയ കുട്ടിയായ ദേവും ചേർന്ന് നിൽക്കുന്ന ആ ഫോട്ടോ. ദേവ് തന്റെ കുഞ്ഞു കൈകൾ കൊണ്ട് അച്ഛനെ മുറുകെ പിടിച്ചിരിക്കുന്നു. ആ ഫോട്ടോയുടെ ഒരു വശം ആരോ ബലമായി കീറി മാറ്റിയിട്ടുണ്ടായിരുന്നു—അവിടെ ഒരിക്കൽ ശാലിനി ഉണ്ടായിരുന്നു.
