“വന്നോ? മുഖം കണ്ടിട്ട് നല്ല തളർച്ചയുണ്ടല്ലോ. മീറ്റിംഗ് അത്ര പ്രശ്നമായിരുന്നോ?” ശാലിനി അർത്ഥഗർഭമായി ചോദിച്ചു.
“ഏയ്… ഒന്നുമില്ല ശാലിനി. വെറുതെ ഓരോ തിരക്കുകൾ.” വിശ്വനാഥൻ ഒഴിഞ്ഞുമാറി.
“ശരി, പോയി ഫ്രഷ് ആയി വാ. ദിയയും വിക്രമും ഡൈനിംഗ് ടേബിളിൽ കാത്തിരിക്കുകയാണ്.” ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
അയാൾ മുകളിലേക്ക് നടക്കുമ്പോൾ ശാലിനി നോക്കി നിന്നു. വിശ്വനാഥന്റെ നടത്തത്തിലെ പതർച്ച അവൾ ശ്രദ്ധിച്ചിരുന്നു.
.
അടുത്ത ദിവസം ഓഫീസിൽ പതിവ് തിരക്കുകളുണ്ടായിരുന്നെങ്കിലും ചില പ്രധാന ഇരിപ്പിടങ്ങൾ ശൂന്യമായിരുന്നു. പുതിയ ബോർഡ് മെമ്പർ ശാലിനി വിശ്വനാഥൻ ഇന്ന് ഓഫീസിലേക്ക് എത്തിയിട്ടില്ല. അതുപോലെ തന്നെ അർജുന്റെ ഡെസ്കും വിജനമായിരുന്നു.
അനന്യ തന്റെ ക്യാബിനിലിരുന്ന് ഫയലുകൾ പരിശോധിക്കുകയായിരുന്നു. അർജുന്റെ അസാന്നിധ്യം അവളെ അല്പം അസ്വസ്ഥയാക്കുന്നുണ്ട്. പെട്ടെന്നാണ് അവളുടെ ഫോണിൽ ഒരു മെസേജ് വന്നത്. അർജുൻ അയച്ചതായിരുന്നു അത്.
“ഹാഫ് ഡേ ലീവ് എടുക്കണം. ഉച്ചയ്ക്ക് ശേഷം നമുക്കൊരു മീറ്റിംഗ് ഉണ്ട്. സ്ഥലം ഞാൻ അയക്കാം.”
അനന്യ ആ സന്ദേശത്തിലേക്ക് കുറച്ചുനേരം നോക്കിനിന്നു. അർജുൻ എന്തോ വലിയ നീക്കത്തിന് തയ്യാറെടുക്കുകയാണെന്ന് അവൾക്ക് തോന്നി.
അതേസമയം, നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു കഫേയിൽ അർജുൻ തന്റെ സുഹൃത്തായ വരുണിനൊപ്പം ഇരിക്കുകയായിരുന്നു. വരുണിന്റെ മുഖത്ത് ഒരുതരം ഗൗരവം തങ്ങിനിന്നിരുന്നു.
വരുൺ പതുക്കെ പറഞ്ഞു: “അപ്പോൾ… ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും അല്ലേ? നീ പോകാൻ തീരുമാനിച്ചു കഴിഞ്ഞു.”
