ചിത്ര ശരിക്കും ഞെട്ടിപ്പോയി. അവൾ വിശ്വസിക്കാനാവാതെ ബാൽക്കണിയിലേക്ക് ഓടി താഴേക്ക് നോക്കി. അവിടെ തന്റെ കാറിന് ചാരി, കൂളിംഗ് ഗ്ലാസും വെച്ച് ഫവാസ് നിൽക്കുന്നു! അവൻ അവളെ നോക്കി കൈവീശി കാണിച്ചു.
“ഫവാസ്! നീ ഇതെന്താ ഈ കാണിക്കുന്നത്?” അവൾ ദേഷ്യത്തോടെ ഫോണിലൂടെ ചോദിച്ചു. “ഞാൻ വരാമെന്ന് പറഞ്ഞില്ലല്ലോ! ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് വന്നത്?
അവൻ കാറിൽ നിന്ന് മാറി റോഡിൽ അവളുടെ ബാൽക്കണിക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തമാശരൂപേണ മുട്ടുകുത്തി ഇരുന്ന് കൈകൾ കൂപ്പി അവളെ അപേക്ഷിക്കുന്നതുപോലെ കാണിച്ചു.
“പ്ലീസ്… നീ വന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് മാറില്ല. എനിക്ക് നിന്നെ ഈ മൂഡിൽ തനിച്ചാക്കി പോകാൻ തോന്നുന്നില്ല.”
“ഫവാസ് നീ എന്താ ഈ കാണിക്കുന്നെ.. ആരെങ്കിലും കാണും.. ശോ.. ആളുകൾ എന്ത് വിചാരിക്കും?” അവൾ ചുറ്റും നോക്കി പറഞ്ഞു.
“ആളുകൾ എന്ത് വിചാരിക്കും എന്ന് നോക്കിയാൽ പിന്നെ ജീവിക്കാൻ പറ്റില്ല ചിത്രേ,” ഫവാസ് വളരെ കൂളായി പറഞ്ഞു.
“ഫവാസ്, എഴുന്നേൽക്ക്! വല്ലാത്തൊരു വാശിയാണല്ലോ നിനക്ക്” അവൾ പതുക്കെ പറഞ്ഞു. അവളുടെ ഉള്ളിലെ ദേഷ്യം പതുക്കെ അലിയാൻ തുടങ്ങിയിരുന്നു.
“വാശിയല്ല ചിത്രേ, കെയറിംഗ് ആണ്. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഒരു ലോങ്ങ് ഡ്രൈവ്, കുറച്ച് കാറ്റ്… നിന്റെ മനസ്സ് ഒന്ന് ഫ്രഷ് ആകും. നിനക്ക് എന്നെ വിശ്വാസമില്ലേ? ഞാൻ നിന്നെ പിടിച്ചു കൊണ്ടുപോവുകയല്ലല്ലോ. ജസ്റ്റ് വൺ ഡേ ട്രിപ്പ്,” ഫവാസ് തന്റെ വാക്കുകളിൽ വശീകരണം കലർത്തി പറഞ്ഞു. അവന്റെ വാക്കുകൾ അവളുടെ പ്രതിരോധങ്ങളെ ഓരോന്നായി തകർത്തു. ഗോകുൽ നൽകാത്ത ഒരു പരിഗണനയും വാശിയും ഫവാസ് കാണിക്കുന്നത് അവളിൽ ഒരു പ്രത്യേക സുഖം നിറച്ചു. അവൾ പതുക്കെ പുഞ്ചിരിച്ചു.
