ചിത്രയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. താൻ പോകാൻ കൊതിച്ച ആ തീരത്തേക്ക് ഫവാസ് ഒരു കൂട്ട് വിളിക്കുന്നു. അതൊരു നിയോഗം പോലെ അവൾക്ക് തോന്നി. പക്ഷേ അവളുടെ ഉള്ളിലെ ഭയം വീണ്ടും തലപൊക്കി.
“ഇല്ല… ഞാൻ വരുന്നില്ല. എനിക്ക് ഇപ്പോൾ ഒരു മൂഡില്ല,” അവൾ പറഞ്ഞു.
“ മൂടില്ലെങ്കിൽ അല്ലേ യാത്ര പോവേണ്ടത്… എന്തിനാ വെറുതെ ഇരിക്കുന്നത്? ഞാൻ എന്തായാലും പോകുവാ. വേണമെങ്കിൽ എന്റെ കൂടെ പോരാം. നമുക്ക് ജസ്റ്റ് ഒന്ന് കറങ്ങിയിട്ട് വരാം.
നിന്റെ മൂഡും മാറും” ഫവാസ് നിർബന്ധിച്ചു.
“വേണ്ട ഫവാസ്… അത് ശരിയാവില്ല. ഞാൻ വരുന്നില്ല,” അവൾ ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ ഫവാസ് വിട്ടില്ല. “ഹേയ്, ഇതിൽ എന്താണ് ഇത്ര ആലോചിക്കാൻ? നമ്മൾ ഫ്രണ്ട്സ് അല്ലേ? നീ ഒന്ന് ആലോചിച്ച് നോക്ക്, എന്നിട്ട് പറഞ്ഞാൽ മതി…
വർക്കലയിലെ ആ ബീച്ചും രാത്രിയിലെ ആ വൈബും… നീ മിസ്സ് ചെയ്യും. ഞാൻ നാളെ രാവിലെ തിരിക്കും. വരുന്നുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി..
ഞാൻ കുറച്ച് കഴിഞ്ഞു ഒന്നൂടെ കോൾ ചെയ്യാം,” എന്ന് പറഞ്ഞ് ഫവാസ് തന്റെ വല വിരിച്ചുകൊണ്ട് ഫോൺ വെച്ചു.
ഫോൺ കട്ടായ ശേഷവും ചിത്ര ആ ഇരിപ്പ് തുടർന്നു. അവളുടെ മനസ്സിൽ വലിയൊരു കൊടുങ്കാറ്റ് അടിക്കുകയായിരുന്നു.
അവളുടെ മനസ്സ് പതറാൻ തുടങ്ങി. “ഇതെങ്ങനെ സംഭവിക്കുന്നു? ഞാൻ പോകാനിരുന്ന അതേ സ്ഥലത്തേക്ക്അവൻ വിളിക്കുന്നു. ഇത് വെറുമൊരു യാദൃശ്ചികതയാണോ അതോ വിധി എന്നെ വീണ്ടുംപരീക്ഷിക്കുകയാണോ?” അവൾ ചിന്തിച്ചു
മുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ സ്വന്തം രൂപം നോക്കി. അവളുടെ ഉള്ളിലെ ആ പഴയ ‘പാവം പെൺകുട്ടി’ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു—ഫവാസിനൊപ്പം പോകുന്നത് അപകടമാണ്.
