വീട്ടിലെത്തിയ എബി കണ്ടത് ലോപ്പസ് അപ്പനെ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതാണ്. വില്ലൻ കുടുംബം നൽകിയ പരാതി പ്രകാരം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. സ്മിത മമ്മിയും കുടുംബക്കാരും കരയുന്നുണ്ടായിരുന്നു. ഹാരിസ് സാർ പോലീസുകാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം അവർ വഴങ്ങിയില്ല.
അപ്പൂപ്പൻ പോലീസിനൊപ്പം പോകുമ്പോൾ എബിയുടെ ചെവിയിൽ ഒന്ന് മാത്രം പറഞ്ഞു, “എടാ… നിന്റെ അച്ഛൻ ചെയ്ത തെറ്റിന് എന്നെ അവർ ബലിയാടാക്കുകയാണ്. നീ സത്യം കണ്ടെത്തണം.”
കൊല്ലം മെഡിക്കൽ കോളേജിലെ വരാന്തയിൽ ലൂക്മാൻ ചേട്ടന്റെ തോളിലെ മുറിവ് വർഷ തുന്നിക്കെട്ടുമ്പോൾ പുറത്ത് എബി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ വെള്ള ഷർട്ടിലെ രക്തക്കറ ഉണങ്ങിത്തുടങ്ങിയിട്ടില്ല. ലൂക്മാൻ ചേട്ടൻ വേദന കടിച്ചുപിടിച്ച് എബിയെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. ആ കണ്ണുകളിൽ ഭയമായിരുന്നില്ല, പകരം “നീ പോയി തീർക്ക്” എന്നൊരു മൗനാനുവാദമായിരുന്നു.
രാത്രി പത്തുമണി.കൊല്ലം തോടിനോട് ചേർന്നുള്ള ആ പഴയ മില്ലിന് പിന്നിലെ ഒളിത്താവളത്തിൽ ഇഷാന്റെയും സന്ദീപിന്റെയും ഗുണ്ടകൾ ലൂക്മാൻ ചേട്ടനെ വെട്ടിയ ആഘോഷത്തിലായിരുന്നു. വക്കീലിന്റെ കയ്യിൽ നിന്ന് കിട്ടിയ പണവും മദ്യവും അവരുടെ ലഹരി കൂട്ടി.
“ലൂക്മാനെ ഒന്ന് തൊട്ടപ്പോഴേക്കും വലിയവീട്ടിലെ ആ പിള്ളേരുടെ കാറ്റ് പോയി. ഇനി ആ എബിയുടെ ഊഴമാണ്,” ലൂക്മാനെ വെട്ടിയ മെയിൻ ഗുണ്ട പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

❤️❤️❤️