കടലിനോട് ചേർന്നുള്ള ആ വിജനമായ ഗോഡൗണിന് മുന്നിൽ വക്കീലിന്റെ വിശ്വസ്തരായ ഗുണ്ടകൾ കാവലുണ്ടായിരുന്നു. എബി തന്റെ കറുത്ത ജാക്കറ്റിന്റെ കോളർ ഉയർത്തി, സിഗരറ്റ് ലൈറ്റർ ഒന്ന് തെളിച്ചു. അത് സണ്ണിക്കും ഷാഹിറിനും നൽകിയ സിഗ്നലായിരുന്നു.
പെട്ടെന്ന് ഗോഡൗണിന്റെ പിൻഭാഗത്തെ ജനാല തകർത്ത് സണ്ണിയും സംഘവും അകത്തേക്ക് ഇരച്ചു കയറി. മുന്നിൽ എബിയും.എബി ആദ്യമെത്തിയ ഗുണ്ടയെ ഒരൊറ്റ കിക്കിന് നിലംപരിശാക്കി.
“എവിടെടാ ആ പെൻഡ്രൈവ്?” എബിയുടെ ശബ്ദം ഗോഡൗണിനുള്ളിൽ മുഴങ്ങി.
അകത്തെ മുറിയിൽ അൻസിയും വക്കീലും ചില രഹസ്യ രേഖകൾ പരിശോധിക്കുകയായിരുന്നു. എബിയെ കണ്ടതും വക്കീൽ ഞെട്ടിപ്പോയി. “എബി! നീ… നീ ഇതെങ്ങനെ അറിഞ്ഞു?”
“വക്കീലേ… നിങ്ങൾ മോഷ്ടിച്ചു എന്ന് കരുതിയ ആ പെൻഡ്രൈവ് നിങ്ങളെ ഇങ്ങോട്ട് എത്തിക്കാനുള്ള എന്റെ ചൂണ്ടയായിരുന്നു,” എബി മേശപ്പുറത്തിരുന്ന പെൻഡ്രൈവ് ചൂണ്ടിക്കാണിച്ചു പതുക്കെ ചിരിച്ചു.
എബി ആ മുറിയിലുണ്ടായിരുന്ന ലോക്കറുകൾ ഓരോന്നായി തുറന്നു. അതിനുള്ളിൽ സബ് രജിസ്ട്രാർ രാമകൃഷ്ണനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വക്കീൽ സൂക്ഷിച്ചിരുന്ന ശരണ്യയുടെ വ്യാജ രേഖകളും, വലിയവീട്ടിലെ തോട്ടം കൈക്കലാക്കാൻ ഉണ്ടാക്കിയ കള്ള ആധാരങ്ങളും ഉണ്ടായിരുന്നു.
“ഇതൊക്കെ നാളെ രാവിലെ കോടതിയിൽ എത്തും വക്കീലേ. നിങ്ങളുടെ ഈ അൻസി മാഡം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇപ്പോൾ എന്റെ ടീം ഹാക്ക് ചെയ്തു കഴിഞ്ഞു,” എബി തന്റെ ടാബ്‌ലെറ്റ് അവർക്ക് നേരെ തിരിച്ചു. ഷാഹിർ ഇതിനോടകം വക്കീലിന്റെ വിദേശ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
