വർഷയും നിഖിലും യാത്ര പറയാൻ എബിയുടെ അടുത്തെത്തി. വർഷ ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിഖിൽ എബിയുടെ കൈ പിടിച്ചു. “നന്ദി എബി… നീ തന്ന ഈ ജീവിതം ഞാൻ ഒരിക്കലും നശിപ്പിക്കില്ല.”
എബി പതുക്കെ ഒന്ന് തലയാട്ടി. അവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ദൂരെ സബ് രജിസ്ട്രാർ രാമകൃഷ്ണനും ശരണ്യയും ഉണ്ണിയും സന്തോഷത്തോടെ നിൽക്കുന്നത് അവൻ കണ്ടു. കൊല്ലം നഗരത്തിലെ എല്ലാ കറകളും കഴുകിക്കളഞ്ഞ ഒരു ആശ്വാസം എബിയുടെ ഉള്ളിലുണ്ടായിരുന്നു.
“വാടാ സണ്ണീ… നമ്മുടെ ഡ്യൂട്ടി കഴിഞ്ഞിട്ടില്ല. അടുത്ത മിഷൻ നമ്മളെ കാത്തിരിക്കുന്നുണ്ട്.”
എബിയുടെ ബൈക്ക് കൊല്ലം ബീച്ച് റോഡിലെ ഇരുട്ടിലേക്ക് മറഞ്ഞു.താൻ ചെയ്ത നന്മകളുടെയും പോരാട്ടങ്ങളുടെയും ഓർമ്മകൾ മാത്രം ബാക്കിവെച്ച് ആ വലിയവീട്ടിലെ ഇളമുറക്കാരൻ പുതിയൊരു നീതി തേടി യാത്രയായി.
വർഷയുടെയും നിഖിലിന്റെയും വിവാഹ മംഗളകർമ്മങ്ങൾ അവസാനിച്ച ആ രാത്രിയിൽ, കൊല്ലം നഗരത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയ ആ വാർത്ത കാട്ടുതീ പോലെ പടർന്നു. എല്ലാവരും സന്തോഷിക്കുമ്പോഴും ഇരുളിൽ ഒളിഞ്ഞിരുന്ന ഒരു പകയുടെ ബാക്കിപത്രമായിരുന്നു അത്.
വിവാഹശേഷം അതിഥികൾ പിരിഞ്ഞു പോയ നേരം. സബ് രജിസ്ട്രാർ രാമകൃഷ്ണൻ തന്റെ കാറിലേക്ക് നടക്കുകയായിരുന്നു. വക്കീലിനും അൻസിക്കുമെതിരെ മൊഴി നൽകാൻ തീരുമാനിച്ച നിമിഷം മുതൽ അയാൾ മരണത്തെ മുന്നിൽ കണ്ടിരുന്നു. പക്ഷേ, തന്റെ മകളുടെ സന്തോഷം കണ്ട ആശ്വാസത്തിലായിരുന്നു അയാൾ.
പെട്ടെന്ന്, പാർക്കിംഗ് ഏരിയയിലെ വെളിച്ചം അണഞ്ഞു. കറുത്ത ഹെൽമെറ്റ് ധരിച്ച രണ്ട് ബൈക്ക് യാത്രക്കാർ മിന്നൽ വേഗത്തിൽ അയാളുടെ അടുത്തേക്ക് കുതിച്ചെത്തി. രാമകൃഷ്ണൻ പ്രതികരിക്കുന്നതിന് മുൻപേ, ഒരു മൂർച്ചയുള്ള ആയുധം അയാളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി. വക്കീൽ ജയിലിൽ പോകുന്നതിന് മുൻപ് ഒരുക്കിയ ‘അവസാനത്തെ കെണി’യായിരുന്നു അത്.
