കൊല്ലം നഗരത്തെ വിറപ്പിച്ച സിംഹത്തിന്റെ കണ്ണുകളിൽ നിന്ന് ആദ്യമായി കണ്ണീർ തുള്ളികൾ മണ്ണിൽ വീണു. തന്റെ നിഴലായി കൂടെ നിന്നവൻ, തനിക്ക് വേണ്ടി ചോര ചിന്തിയവൻ ഇന്ന് വെറുമൊരു ഓർമ്മയായി.
പിറ്റേന്ന് കൊല്ലം ബീച്ചിന്റെ അതേ മണ്ണിൽ സണ്ണിയുടെ ചിത എരിഞ്ഞു. ഹാരിസ് സാറും, കുരുവിള മുത്തശ്ശനും, വലിയവീട്ടിലെ മറ്റുള്ളവരും നിശബ്ദരായി ആ കാഴ്ച നോക്കി നിന്നു. ശരണ്യയും ഉണ്ണിയും പൊട്ടിക്കരയുകയായിരുന്നു.
എബി ചിതയ്ക്ക് മുന്നിൽ സല്യൂട്ട് അടിച്ചു നിന്നു. തന്റെ പ്രിയ സുഹൃത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവ് അതായിരുന്നു. ‘അയൺ’ സിനിമയിലെ സൂര്യയുടെ ആ പഴയ പകയല്ല, മറിച്ച് തന്റെ പകുതി ജീവൻ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വേദനയായിരുന്നു എബിയുടെ മുഖത്ത്.
ചിതയടങ്ങിയ ശേഷം എബി സണ്ണിയുടെ കയ്യിലുണ്ടായിരുന്ന ആ പഴയ ചെയിൻ കയ്യിലെടുത്തു. അവൻ കടലിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു: “സണ്ണീ… നീ പോയിട്ടില്ല. വലിയവീടിന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ടാകും. നിന്നെ ചതിച്ച ലോറി ഡ്രൈവറെയും അതിന് പിന്നിൽ പ്രവർത്തിച്ച അവസാനത്തെ കണ്ണിയെയും ഞാൻ കണ്ടെത്തുന്നത് വരെ നിനക്ക് പകരമായി ഞാൻ ഇവിടെയുണ്ടാകും.”
എബി പതുക്കെ തിരിഞ്ഞു നടന്നു. സണ്ണിയുടെ മരണം എബിയെ കൂടുതൽ ഗൗരവക്കാരനാക്കി. പകയുടെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയായിരുന്നു.
എബി പറയാതെ ഇരുന്നത് ശെരിക്കും സംഭവിച്ചത്..
ആ കശുവണ്ടി ഫാക്ടറിയുടെ തകർന്ന ഭിത്തികൾക്കിടയിൽ, അവസാനത്തെ വെടിയൊച്ചയും നിലച്ചു. സത്യത്തിന്റെ ഭീകരരൂപം എബിയുടെ മുന്നിൽ പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടു. വലിയവീടിന്റെ അന്തസ്സും പ്രതാപവും കാക്കാൻ ഹാരിസ് സാർ വർഷങ്ങളായി മൂടിവെച്ച ആ രഹസ്യം സണ്ണി മരണത്തിന് തൊട്ടുമുമ്പ് എബിയോട് തുറന്നുപറഞ്ഞു.
