ഞാൻ തിരക്കി.
“അവളിപ്പോൾ വന്നതേയുള്ളൂ. വഴിയിലെവിടെയോ വെച്ചു സ്കൂട്ടർ കേടായീത്രേ. വർഷോപ്പിലെ ഒരു ചെക്കനെ വിളിച്ചു ഏൽപ്പിച്ചിട്ട് ബസ്സിലാ വന്നത്..”
“ഓഹ്..എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. വേഷം മാറിയിട്ട് ഓടി വന്നേക്കാം.”
പറഞ്ഞിട്ട് ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേക്ക് ഓടി.
ബെഡ് റൂമിൻ്റെ വാതിൽ പോലും അടയ്ക്കാതെ ഞാൻ നൈറ്റിയുടെ ഹുക്കഴിച്ച് തലവഴി ഊരിയെടുത്തു. അല്ലേൽ തന്നെ വാതിൽ തുറന്നിട്ടാലും ആരും കാണാനാണു. എന്റെ ചുടു നിശ്വാസങ്ങളല്ലാതെ ഒന്നും തന്നെ ഈ മുറിയിലില്ലല്ലോ..
ധിറുതിയിൽ ബ്ലൗസ് ധരിച്ചശേഷം നനഞ്ഞ മുടി ഹെയർ ഡയർ ഓണാക്കി ഉണക്കി സാരി എടുത്തുടുത്തു കൊണ്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി. പ്ലീറ്റെടുത്തു മടക്കി വയറിലേക്ക് തിരുകിക്കൊണ്ട് ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.
അമ്മ ഏതോ പുസ്തകം വായിച്ചിരിപ്പാണു. “അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ട്ടോ.”
“ശരി മോളേ.”
കയ്യിലിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി. പോകുന്ന പോക്കിൽ മുടിയിലൊരു കുളിപ്പിന്നലിട്ട് നടുത്തളത്തിലെ തുളസിത്തറയിൽ നിന്നും ഒരു തുളസിക്കതിർ നുള്ളി കേശഭാരത്തിലേക്ക് തിരുകി വെച്ചിട്ട് സാരിത്തലപ്പ് അരയിലേക്ക് തിരുകി വാതിൽക്കൽ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന സ്കൂട്ടറിന്റെ ചാവിയെടുത്തു.
സാധാരണ അമ്പലത്തിൽ പ്രവീണാമ്മയുടെയൊപ്പം നടന്നാണു പോകാറു. ഇന്നതു പറ്റില്ല. നടന്നു ചെല്ലുമ്പോളേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും. സാമാന്യം വേഗത്തിലാണു ഞാൻ സ്കൂട്ടറോടിച്ചത്. അഞ്ച് മിനിറ്റേ എടുത്തുള്ളൂ അമ്പലത്തിലെത്താൻ. മതിലിനോട് ചേർന്ന് സ്കൂട്ടർ സ്റ്റാൻഡിൽ വെച്ച് ഞാനകത്തേക്ക് ചെന്നു. ഭാഗ്യം നട തുറന്നിട്ടില്ല. ആളുകൾ രണ്ടു വരിയായി നിൽപ്പുണ്ട്.
