അന്നു വൈകിട്ട് ഞാൻ കുളിക്കടവിൽ ചെന്നപ്പോൾ അമ്പിളിയുണ്ടായിരുന്നില്ല. കുറച്ചു നേരം അവളെ കാത്തു നിന്നിട്ട് ഞാൻ കുളിക്കാനിറങ്ങി. കുളികഴിഞ്ഞ് കയറുമ്പോളേക്കും അവളെത്തിയിരുന്നു.
“ഡീ.. നീ നാളെ എപ്പളാ വരുന്നത്…”
ഞാൻ തിരക്കി.
“ഒരു മൂന്ന് മണിക്ക് വരാം ചേച്ചീ.. അത് പോരേ.” ഞാൻ മതിയെന്ന് തലയാട്ടി. കുളി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോളേക്കും പ്രവീണാമ്മ എത്തിയിരുന്നു. ഞങ്ങളൊരുമിച്ച് അമ്പലത്തിലേക്ക് പോയി. അങ്ങോട്ട് പോകുമ്പോൾ ഞങ്ങൾ അധികമൊന്നും സംസാരിക്കാറില്ല. എന്നാൽ തിരിച്ചു വരുമ്പോൾ പലപ്പോഴും പല കാര്യങ്ങളും സംസാരിച്ച് ഒടുക്കം ഇരുൾ പരക്കുമ്പോളായിരിക്കും വീട്ടിലെത്തുന്നത്. തിരികെ വരുമ്പോൾ പ്രവീണാമ്മ സംസാരിച്ചത് അവരുടെ അടുത്ത സുഹൃത്തായ സ്ത്രീയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചായിരുന്നു.
അവർ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. അതും പ്രായത്തിൽ അഞ്ച് വയസ്സോളം ഇളപ്പമുള്ള ഒരാളുമായി. ആ സംഭവത്തെക്കുറിച്ചു പറയുമ്പോൾ അവരുടെ വാക്കുകളിലൊക്കെയും നിഴലിച്ചു നിന്നത് ഒരു നഷ്ടബോധമായിരുന്നു. എനിക്ക് സങ്കടവും സഹതാപവും തോന്നി അവരുടെ ആ ഭാവമാറ്റത്തിൽ പ്രവീണാമ്മയും ഭർത്താവ് ഗോപിക്കുറുപ്പ് ചേട്ടനും ബാംഗ്ലൂരിലായിരുന്നു താമസം. ചേട്ടൻ അവിടെ ഒരു കമ്പനിയിൽ മാനേജറായിരുന്നു.
ഒരു മകനുള്ളത് വിദേശത്താണു. ഗോപിച്ചേട്ടന്റെ മരണത്തിനു ശേഷം അവർ ഇവിടെ മകനും മരുമകൾക്കുമൊപ്പം താമസം തുടങ്ങി വയസ്സ് അൻപത് കഴിഞ്ഞതേയുള്ളൂ പ്രവീണാമ്മയ്ക്ക്. അഞ്ച് വർഷങ്ങൾക്കു മുന്നേ വീണ്ടുമൊരു വിവാഹത്തിനു ഒരുങ്ങിയതാണു പ്രവീണാമ്മ പക്ഷേ ആ ബന്ധം ഒരു വർഷം പോലും നീണ്ടു നിന്നില്ല. ജീവിതത്തിന്റെ കയ്പനീർ കുടിച്ചിറക്കുന്ന ഒരു സ്ത്രീ.
