അന്ന് വൈകുന്നേരം ലതിക ബാങ്കിൽ നിന്നും വരാൻ വൈകുമെന്നറിയിച്ചു. രാഹുൽ ലിവിംഗ് റൂമിൽ ഇരുന്നു ടിവി കാണുകയായിരുന്നു. അപ്പോഴാണ് ഗ്രേസ് കുളി കഴിഞ്ഞ്, നനഞ്ഞ മുടി തുവർത്തിക്കൊണ്ട് അങ്ങോട്ട് വന്നത്. ഒരു സാധാരണ ചുരിദാറായിരുന്നു വേഷമെങ്കിലും അവളുടെ നിൽപ്പിനും നടത്തത്തിനും ഇപ്പോഴും ആ പഴയ പോലീസ് ഓഫീസറുടെ ഗമയുണ്ടായിരുന്നു.
”നീയിതുവരെ പഠിച്ചു തുടങ്ങിയില്ലേ രാഹുൽ? വക്കീലാകാൻ പോകുന്നവൻ ഇങ്ങനെ വെറുതെ സമയം കളയാമോ?” ഗ്രേസ് സോഫയിലിരുന്നുകൊണ്ട് ചോദിച്ചു. അവളുടെ ശബ്ദത്തിൽ ഒരുതരം അധികാരം കലർന്ന ഉപദേശമുണ്ടായിരുന്നു.
രാഹുൽ ടിവി ഓഫ് ചെയ്ത് അവളുടെ നേരെ തിരിഞ്ഞു. “മാഡം, ഇത് എന്റെ വീടാണ്. ഇവിടെ എപ്പോൾ പഠിക്കണം, എപ്പോൾ ടിവി കാണണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. പോലീസ് സ്റ്റേഷനിലെ ആ കസേര ഇവിടെയില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.”
ഗ്രേസ് ഒന്ന് പുഞ്ചിരിച്ചു. “വീടായാലും നാടായാലും അച്ചടക്കം ഒന്നാണ് രാഹുൽ. നിന്റെ അമ്മയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഇല്ലെങ്കിൽ തലേദിവസത്തെ നിന്റെ പെരുമാറ്റത്തിന് ഞാൻ തക്കതായ മറുപടി തന്നേനെ.”
”എന്റെ പെരുമാറ്റമോ? നിങ്ങൾ എന്നെയും എന്റെ കൂട്ടുകാരെയും ഇല്ലാത്ത കുറ്റം പറഞ്ഞ് അപമാനിച്ചതിനെക്കുറിച്ചാണോ പറയുന്നത്?” രാഹുലിന്റെ ശബ്ദം ഉയർന്നു. “സത്യം അറിയാതെ ചാടി വീഴുന്നതാണോ നിങ്ങളുടെ പോലീസിംഗ്?”
ഗ്രേസ് എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു. അവളുടെ കണ്ണുകളിൽ ഒരു തീപ്പൊരി മിന്നി. “സത്യം എപ്പോഴും നമ്മൾ കാണുന്നതാവില്ല രാഹുൽ. സാഹചര്യ തെളിവുകൾ നിനക്ക് എതിരായിരുന്നു. പിന്നെ, നിന്റെ ആ പഴയ സുഹൃത്തുക്കളുണ്ടല്ലോ… അവർ നിനക്ക് ചേർന്നവരല്ല. വക്കീലാകാൻ പോകുന്ന ഒരാൾക്ക് കുറച്ചുകൂടി നിലവാരമുള്ള കൂട്ടുക്കെട്ടുകൾ വേണം.”
