“ഓ!”
അഫ്രീനും ആ വാര്‍ത്ത അദ്ഭുത ഭാവത്തോടെ സ്വീകരിച്ചു.
അപ്പോഴേക്കും മറ്റൊരു മുതിർന്ന സ്ത്രീയോടൊപ്പം റേഹ്മ അങ്ങോട്ട് വന്നു. ഒറ്റ നോട്ടത്തിൽ തന്നെ അഫ്രീന് മനസ്സിലായി അവർ ആബിദീന്റെ അമ്മയാണ് എന്ന്.
“ഹാമിയ സൈന,”
അമാൽ ഗർഫാൻ അവരെ അഫ്രീന് പരിചയപ്പെടുത്തി.
“ആദാബ് സാഹിബാത്,”
അഫ്രീൻ വലത് കൈ നെറ്റിയിൽ മുട്ടിച്ച് അവരെ അഭിവാദ്യം ചെയ്തു.
“ആദാബ് അൽസുഗ്രാ…”
ഹാമിയ തിരിച്ച് അഫ്രീനെ അഭിവാദ്യം ചെയ്തു.
“അൽസുഗ്രാ!”
അത് കേട്ട് അഫ്രീൻ ഒന്ന് തരിച്ചു. ഏറ്റവും പ്രിയപെട്ടവരെയാണ് ഫലസ്തീനികൾ അങ്ങനെ അഭിസംബോധന ചെയ്യുന്നത്.
റേഹ്മയുടെ കയ്യിലുണ്ടായിരുന്ന സെൻസറിലേക്ക് ഹാമിയ കർപ്പൂരം പകർന്നു. മനം കുളിർപ്പിക്കുന്ന സൗരഭ്യമവിടെ പരന്നു. പിന്നെ അവരത് അഫ്രീന്റെ മുമ്പിൽ നാലഞ്ചു തവണ ചലിപ്പിച്ചു. അതിനു ശേഷം റേഹ്മയുടെ കയ്യിലിരുന്ന വെള്ളിപ്പാത്രം വാങ്ങി അത് തുറന്ന് മഞ്ഞ നിറത്തിൽ വെളുത്ത പുള്ളികളുള്ള ഒരു പലഹാരമെടുത്തു.
“മാഫ്രോക്…”
അഫ്രീൻ മന്ത്രിച്ചു. ലെബാനോണിലെ ഏറ്റവും വിശിഷ്ടമായ മധുര പലഹാരം.
ഹാമിയ അത് അഫ്രീന്റെ ചുണ്ടോടടുപ്പിച്ചു. അവൾ വായ് തുറന്നു. നെയ്യിലും പനിനീർ ജലത്തിലും സെമോനിലയും പഞ്ചസാരയും ഓറഞ്ചു പൂക്കളും ആഷ്ഠാ തേനും ചേർത്തുണ്ടാക്കിയ പലഹാരത്തിന്റെ മദിപ്പിക്കുന്ന രുചി അവളുടെ നാവിലലിഞ്ഞു.
വീടിനകം കണ്ടപ്പോള്‍ ആയിരത്തി ഒന്ന് രാവുകള്‍ അവള്‍ ഓര്‍ത്ത് പോയി. സിന്‍ബാദ് താമസിച്ച കൊട്ടാരം ഇതായിരുന്നോ? ആകാശം പോലെ ശോഭയാര്‍ന്ന മേല്‍ക്കൂര വിതാനം. അതില്‍ തൂങ്ങിക്കിടക്കുന്ന അനേകം ഷാന്‍ഡലിയറുകള്‍. അറേബ്യന്‍ ചിത്ര കലയുടെ സ്തംഭിപ്പിക്കുന്ന മനോഹാരിത ആ വിതാനമാകെ. വലിയ, ഉയരമുള്ള അബ്ബാസി ശൈലിയില്‍ നിര്‍മ്മിച്ച ജനാലകള്‍. അത്തര്‍ മണക്കുന്ന ടേപ്പസ്ട്രി. സ്വര്‍ണ്ണ നിറമുള്ള അരികുകളില്‍ അലങ്കാരചിത്രങ്ങളുള്ള വലിയ ഡമാസ്ക്കുകള്‍ വിരിച്ച ഫര്‍ണിച്ചര്‍. കണ്ണഞ്ചിപ്പിക്കുന്ന വെളുപ്പില്‍, തിളക്കത്തില്‍, വിശാലമായ ഫ്ലോര്‍…
