എസ്റ്റേറ്റിലെ ജീവിതം സൂസനെ പതിയെ മടുപ്പിച്ചു തുടങ്ങിയിരുന്നു. മാത്യു എപ്പോഴും ബിസിനസ് മീറ്റിംഗുകളുടെയും ഫോൺ കോളുകളുടെയും ലോകത്തായിരുന്നു. രാത്രികളിൽ അവൻ വൈകി വരികയോ, അല്ലെങ്കിൽ വന്നാലുടൻ ഉറങ്ങുകയോ ചെയ്യും. ഇടുക്കിയുടെ ഈ തണുപ്പിൽ, ആ വലിയ വില്ലയിൽ സൂസൻ പലപ്പോഴും ഒറ്റപ്പെട്ടു.
ഒരു രാത്രി, സെല്ലാറിൽ നിന്നും വൈൻ എടുക്കാൻ പോയ സൂസൻ കണ്ടത് അവിടെ മെഴുകുതിരി വെളിച്ചത്തിൽ എല്ലാം അടുക്കി പെറുക്കി വെച്ചിരിക്കുന്ന ജോർജിനെയാണ്.
“മാഡം, ഈ വൈൻ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് മുതലാളി പ്രത്യേകം കരുതി വെച്ചിരുന്നതാണ്. ഇവിടുത്തെ കാലാവസ്ഥയ്ക്ക് ഇത് നല്ലതാണ്.” ജോർജ്ജ് വളരെ ബഹുമാനത്തോടെ ഒരു ഗ്ലാസ് നീട്ടി.
സൂസൻ അവനെ ഒന്ന് നോക്കി. അവന്റെ കണ്ണുകളിൽ പഴയ ആ ഉടമസ്ഥഭാവമില്ല, വെറും വിനീതനായ ഒരു വേലക്കാരൻ മാത്രം. അവൾ ആ ഗ്ലാസ് വാങ്ങി ഒരു സിപ്പ് എടുത്തു. അത് മികച്ചതായിരുന്നു.
“നീയിത് എങ്ങനെ അറിഞ്ഞു ജോർജ്ജ്?” അവൾ ചോദിച്ചു.
“വർഷങ്ങളായി ഞാൻ ഇവിടുത്തെ ഓരോ ശ്വാസവും അറിയുന്നവനല്ലേ മാഡം…” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “മാഡം വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. മാത്യു സാർ ബിസിനസ് കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.”
ആ വാചകം കൃത്യമായി തറയ്ക്കേണ്ടിടത്ത് തന്നെ തറച്ചു. തന്റെ ഏകാന്തത ഒരു വേലക്കാരൻ പോലും തിരിച്ചറിയുന്നു എന്നത് അവളെ അസ്വസ്ഥയാക്കിയെങ്കിലും, ഉള്ളിന്റെയുള്ളിൽ അവൾക്ക് ഒരു ആശ്വാസം തോന്നി.
