ജോജോയുടെ വാക്കുകളിൽ ഒരു പ്രത്യേക ആകർഷണമുണ്ടായിരുന്നു. ഒരു വശത്ത് പേടിയാണെങ്കിലും മറുവശത്ത് അരഞ്ഞാണം തിരിച്ചു കിട്ടാനുള്ള അവസാന പ്രതീക്ഷയും ഉണ്ടായിരിന്നു .
രേഖാ ടീച്ചർ അവനെ സംശയത്തോടെ നോക്കിയെങ്കിലും താരയുടെ നിസ്സഹായാവസ്ഥ അവരെയും ഒന്ന് ചിന്തിപ്പിച്ചു.
”ഈ പാതിരാത്രിയിലോ?”
രേഖ ചോദിച്ചു.
”മിസ്സേ, നേരം വെളുത്താൽ അവിടെ നാട്ടുകാർ ഇറങ്ങും. പിന്നെ അത് കിട്ടിയാലും ആരും തരില്ല. ഇപ്പോഴാണെങ്കിൽ ആരും കാണാതെ നമുക്ക് പോയി നോക്കാം,”
ജോജോ താരയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
താര ഒന്ന് മടിച്ചു. ഈ അർദ്ധരാത്രിയിൽ ജോജോയോടൊപ്പം ബൈക്കിൽ പോകുന്നത് സുരക്ഷിതമാണോ? പക്ഷെ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ ഓർമ്മ അവളുടെ ബുദ്ധിയെ തളർത്തിയിരുന്നു.
”എങ്കിൽ നീ ഒറ്റയ്ക്ക് പോയി ഒന്ന് നോക്കിയിട്ട് വാ. വേറെ ആരും അറിയരുത്, കേട്ടോ?”
രേഖ ജോജോയോടായി പറഞ്ഞു.
”ഓക്കെ ടീച്ചർ, ഞാൻ നോക്കാം. ബൈക്ക് എടുക്കട്ടെ,”
ജോജോ ഉള്ളിലെ ആവേശം പുറത്തുകാണിക്കാതെ മറുപടി നൽകി. അവന്റെ മുഖത്ത് ഒരു ജയശ്രീരാമൻ ഭാവമായിരുന്നു. അവൻ വേഗത്തിൽ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ജോജോ കൺമുന്നിൽ നിന്നും മാറിയ പാടെ താര രേഖയുടെ അടുത്തേക്ക് നീങ്ങി നിന്ന് രഹസ്യമായി ചോദിച്ചു,
“ടീച്ചറെ… അവനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാകുമോ?”
”പിന്നെ???”
രേഖ നെറ്റി ചുളിച്ചു.
”വിശ്വസിക്കാൻ കൊള്ളാത്ത ടൈപ്പാണ് അവൻ. ഒരു തല്ലിപ്പൊളി. അരഞ്ഞാണം കിട്ടിയാൽ അവൻ മുക്കാൻ ചാൻസുണ്ട്. കിട്ടിയില്ലെന്ന് അവൻ കള്ളം പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും?”
