അമ്മ അവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു. എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ട്, മൂന്ന് ദിവസം രാത്രിയും പകലും ഉറക്കമൊഴിച്ച് അമ്മ വാസു അണ്ണനെ പരിചരിച്ചു. അയാളുടെ മരുന്നുകൾ കൊടുക്കാനും, സ്പോഞ്ച് ബാത്ത് ചെയ്യിക്കാനും, ഭക്ഷണം കഴിപ്പിക്കാനും അമ്മ കൂടെത്തന്നെ നിന്നു. ആ പഴയ പലിശക്കാരനോടുള്ള കടപ്പാടും സ്നേഹവും അമ്മയുടെ ഓരോ പ്രവർത്തിയിലും ഉണ്ടായിരുന്നു.
നാലാമത്തെ ദിവസം വാസു അണ്ണൻ ആശുപത്രി മുറിയിലേക്ക് തന്റെ വക്കീലിനെ വിളിച്ചുവരുത്തി. വലിയൊരു ആലോചനയ്ക്ക് ശേഷമെന്നോണം അയാൾ എടുത്ത തീരുമാനം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. പാലക്കാട്ടെ ഉൾനാടൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന, പ്രശസ്തമായ ആ പഴയ വെളിച്ചെണ്ണ മില്ല് അമ്മയുടെ പേരിലേക്ക് മാറ്റാൻ അയാൾ ഏർപ്പാട് ചെയ്തു. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പേരു കേട്ട ആ കമ്പനി അമ്മയുടെ കൈകളിൽ എത്തുമ്പോൾ വാസു അണ്ണന്റെ കണ്ണുകളിൽ വല്ലാത്തൊരു സമാധാനം ഉണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ രേഖകളെല്ലാം ശരിയായി, മില്ല് ഔദ്യോഗികമായി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ആ സന്തോഷത്തിനിടയിലാണ് അണ്ണൻ ആ സത്യം വെളിപ്പെടുത്തിയത്.
“ഇത് ഞാൻ നിനക്ക് വെറുതെ തരുന്നതല്ല രജനീ… ആ വെളിച്ചെണ്ണ കമ്പനിയുടെ പേരിൽ ഇപ്പോൾ നല്ല കടബാധ്യതയുണ്ട്. അതൊരു വലിയ ബാധ്യതയായാ .” വാസു അണ്ണൻ ഗൗരവത്തിൽ പറഞ്ഞു.
അമ്മയുടെ മുഖം പെട്ടെന്ന് വാടി. “നഷ്ടത്തിലായ ഈ കമ്പനി വെച്ച് ഞങ്ങൾ എന്ത് ചെയ്യാനാ വാസു അണ്ണാ? ഈ കടം ഞങ്ങൾ എങ്ങനെ വീട്ടും?” അമ്മ ആശങ്കയോടെ ചോദിച്ചു.
