“ഇനി പറയൂ… ആരാണ് നീ… തറവാട്ടിൽ എന്തേ നിന്നെ മാത്രം വെളിച്ചപ്പാട് വിളിച്ചു.. എനിക്ക്പോലും അറിയാത്ത ഇടങ്ങളിൽ എങ്ങിനെ നീ ചെന്നു….” ദേവീ ശബ്ദം താഴ്ത്തി, രവിയുടെ തോളിൽ പിടിച്ച് ചോദിച്ചു. അവരുടെ നിശ്വാസത്തിൻ്റെ ചൂട് രവിയുടെ മുഖത്ത് പതിഞ്ഞു. ശ്വാസത്തിന് അച്ചാറിൻ്റെ രുചി. ഇത് താൻ എപ്പോഴോ അനുഭവിച്ചിട്ടുണ്ട്? എപ്പോൾ? ആ… ആർക്കറിയാം?
രവി ചിരിച്ചു. ദേഹത്ത് വിശ്രമിച്ച ദേവിയുടെ കൈകൾ വിടുവിച്ച്, രവി ജനലിൻ്റെ അരികിലേക്ക് നടന്ന്, ജനലഴികൾ തുറന്നു. പുറത്തുനിന്ന് തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിച്ചു.
“ചോദ്യങ്ങൾ ഒന്നിലധികം… പക്ഷേ, ഒറ്റ ഉത്തരമേ ഉള്ളൂ… ഒന്നും എനിക്കറിയില്ല… ഓർമ്മയിൽ ഇല്ല… കഴിഞ്ഞ സന്ധ്യയും രാത്രിയും എനിക്ക് അന്യമായ എന്തൊക്കെയോ തിരിച്ച് തന്നുവെന്ന് അറിയാം… പക്ഷേ, അതിനെ നിർവചിക്കാൻ ഞാൻ അശക്തനാണ്…” രവി ഒറ്റശ്വാസത്തിൽ പറഞ്ഞു.
“മനസ്സിലായി… എന്നുവെച്ചാൽ, നീ നിൻ്റെ ശൈശവം അല്ലെങ്കിൽ ബാല്യത്തിൻ്റെ ആദ്യം – ഒരുപക്ഷേ തറവാട്ടിൽ ചിലവഴിച്ചിരിക്കാം… സാരമില്ല… ഞാനത് വഴിയേ കണ്ടെത്തിക്കോളാം…” അവർ രവിയിലേക്ക് കൂടുതൽ ചേർന്നു.
“നീ എന്തിനാണ് അധികാരിയുടെ വീട്ടിൽ പോയത്… സത്യം പറയണം…” ദേവിയുടെ ചുടുശ്വാസം നിവർന്ന് നിൽക്കുന്ന രവിയുടെ കഴുത്തിൽ പതിഞ്ഞു. പോയതിൻ്റെ കാരണം അറിയാൻ ശ്രമിക്കുന്നതിൻ്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് രവിക്ക് പിടികിട്ടി. ഇതൊരു വഴി നേരെയാക്കലാണ്. അവരുടെ ആഗ്രഹത്തിലേക്ക് എത്താനൊരു എളുപ്പവഴി.
