“തമ്പ്രാൻ കോവിലകത്തെ അംഗമല്ലേ… ഇറച്ചിയും മീനും ഒന്നും കഴിക്കില്ലല്ലോ എന്ന് പറയുവായിരുന്നു..” പറഞ്ഞത് കാർത്തു.
“ഈ പറഞ്ഞ സാധനങ്ങൾ നിങ്ങൾ കഴിക്കുമോ…” രവി ഇരുവരുടെയും കണ്ണുകളിലേക്ക് നോക്കി. രണ്ടുപേരും എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
“ചോദ്യം കേട്ടില്ലേ? നിങ്ങൾ നോൺ വെജ് കഴിക്കുമോ? ഇല്ലയോ ?” രവി ചോദിച്ചു.
“ഉവ്വ്…”
“ഇല്ല..”
ഒരേസമയം മറുപടി വന്നു. ഉവ്വ് എന്ന് കാർത്തുവും ഇല്ലെന്ന് രാഘവനും. രവിക്ക് ചിരി പൊട്ടി.
“എൻ്റെ കാർത്തു… നിങ്ങടെ ഒരു കാര്യം… ദേ… രാഘവൻ കൊണ്ടുവന്ന ചിക്കൻ എടുത്ത് വറുത്തരച്ച് കുഴമ്പ് രൂപത്തിൽ ഒരു കറി ഉണ്ടാക്ക്. പിന്നെ, മീൻ മുളക്ചാർ വച്ചാൽ…
കപ്പയ്ക്ക് ബെസ്റ്റാ…” രവി പറഞ്ഞപ്പോൾ ഇരുവർക്കും ആശ്വാസമായി.
“അപ്പോ തമ്പ്രാൻ ഇറച്ചീം മീനും കഴിക്കും.. ല്ലേ..” രാഘവന് ആശ്ചര്യം.
“ഇന്ന്, നിങ്ങൾക്ക് വേണ്ടി ഞാൻ കഴിക്കും.. പിന്നെ, കാർത്തുവിൻ്റെ കൈപ്പുണ്യവും ഒന്നറിയാല്ലോ…” രവി അവരെ അടിമുടി നോക്കി പറഞ്ഞു.
“എന്നാൽ പിന്നെ… തമ്പ്രാൻ പറഞ്ഞപോലെ താൻ പാചകം തുടങ്ങു… ഞങ്ങൾ അപ്പുറത്ത് മിണ്ടീം പറഞ്ഞും ഇരിക്കാം..” രാഘവൻ കാർത്തുവിനോട് പറഞ്ഞു.
പിന്നെ കാര്യങ്ങൾ ചടപടാന്ന് നീങ്ങി. അകത്ത് കിടന്ന രണ്ട് മരക്കസേരയും സ്റ്റൂളും രാഘവൻ പുറത്തേക്കിട്ട്, കൊണ്ടുവന്ന കള്ളിൻ്റെ ക്യാൻ അരികിൽ വച്ചു. ഇതിനകം, കഴുകിത്തുടച്ച രണ്ട് ഗ്ലാസുമായി കാർത്തുവും എത്തി.
രാഘവൻ പകർന്ന കള്ള് ഒറ്റവലിക്ക് രവി അകത്താക്കി. രാഘവനും ഗ്ലാസ് നിറച്ച് വലിച്ച് കുടിച്ച് ചിറി തുടച്ചു. വീണ്ടും രണ്ട് ഗ്ലാസും നിറഞ്ഞു. ടച്ചിങ്ങിൻ്റെ അകമ്പടി ഇല്ലാതെ രണ്ടാം റൗണ്ടും കഴിഞ്ഞ്, വീണ്ടും ഗ്ലാസ് നിറഞ്ഞു.
