അത്രയും പറഞ്ഞ് ഗോപാലൻ തന്റെ മുണ്ടെടുത്ത് തോളിലിട്ട് മുറ്റത്തേക്ക് ഇറങ്ങി. പുഷ്പ വിളിച്ചു കൂവുന്ന തെറികൾ കേൾക്കാൻ നിൽക്കാതെ അയാൾ പടിയിറങ്ങി പോയി. സുലോചന അകത്തെ മുറിയിൽ കിടന്ന് ഇതെല്ലാം കേട്ട് വിറയ്ക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ തളർച്ചയിലാണെങ്കിലും ഗോപാലന്റെ ആ പരുക്കൻ വാക്കുകൾ അവളുടെ ഉള്ളിൽ പഴയ ഓർമ്മകളെ തൊട്ടുണർത്തി.
പത്മാവതിയാകട്ടെ, ഇരുവരുടെയും സംസാരം കേട്ട് തന്റെ തലയിൽ കൈവെച്ച് ഉമ്മറത്ത് തന്നെ ഇരുന്നു പോയി.
———————————————————————————————————-
ഗോപാലൻ നാട് വിട്ട് പോയി എന്നായിരുന്നു നാട്ടിലെ ശ്രുതി.
പുഷ്പ നാട്ടിലാകെ പാടിനടന്ന കഥകൾ അയാളെ ഒരു നരഭോജിയെപ്പോലെ ചിത്രീകരിച്ചിരുന്നു. മൂന്നുമാസം ബന്ധുവീട്ടിൽ കഴിഞ്ഞിട്ടും നാട്ടുകാരുടെ പരിഹാസച്ചിരികളിൽ നിന്നും ഒളിച്ചോടാൻ അയാൾക്കായില്ല.
ഗോപാലൻ മടങ്ങിയെത്തിയത് ഒരു കരിനാഗത്തെപ്പോലെയായിരുന്നു. പക അയാളെ ഒരു ഭീകരനാക്കി മാറ്റിയിരുന്നു.നാണക്കേടിന്റെയും അമർഷത്തിന്റെയും തീയിൽ വെന്ത അയാൾ, ആ രാത്രി മദ്യലഹരിയിൽ തറവാടിന്റെ പടി കയറി വന്നു.
മുറ്റത്ത് കാൽപ്പെരുമാറ്റം കേട്ടപ്പോൾ തന്നെ പുഷ്പ വാതിലിനടുത്തെത്തി.
“ഇങ്ങോട്ട് കേറണ്ടടാ നാറീ… നിനക്കിവിടെ സ്ഥാനമില്ല,” അവൾ ആക്രോശിച്ചു.
പക്ഷേ, മദ്യത്തിന്റെ ലഹരിയിൽ കണ്ണുകൾ ചുവന്ന ഗോപാലൻ അവളെ തള്ളിമാറ്റി അകത്തുകയറി. ചീറ്റുന്ന പുലിയെപ്പോലെ അയാൾ പുഷ്പയുടെ മുടിയിൽ ആഞ്ഞുപിടിച്ചു.
“എന്നെ നാറ്റിച്ചല്ലേടീ നാട്ടുകാരുടെ മുന്നിൽ? നീ എന്റെ മാനം കളഞ്ഞല്ലേ?” അയാൾ ഒരലർച്ചയോടെ അവളെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി.
