ഞാൻ ചുറ്റും നോക്കി. ഒരു സീറ്റ് പോലും ഒഴിവില്ല.
“ഇവിടെ സ്ഥലമില്ല വാവേ… നമുക്ക് പുറത്ത് എവിടെ നിന്നെങ്കിലും കഴിക്കാം,”
ഏട്ടത്തി എന്നോട് പറഞ്ഞു.
കറക്റ്റ് ആ സമയത്താണ് കുറച്ചു മാറി, അത്യാവശ്യം വലിപ്പമുള്ള ഒരു ടേബിളിൽ നിന്നും കഴിച്ചുകൊണ്ടിരുന്ന ഒരു ഫാമിലി എഴുന്നേൽക്കുന്നത് ഞങ്ങൾ കണ്ടത്.
“അതാ അവിടെ ഒഴിവുണ്ട്!”
ചേച്ചി ആവേശത്തോടെ കാണിച്ചു.
ഞങ്ങൾ വേഗം പോയി ആ സീറ്റ് പിടിച്ചു ഇരുന്നതും ഓർഡർ എടുക്കാൻ ഒരു ചേച്ചി അടുത്തേക്ക് വന്നു.
“എന്താ വേണ്ടത്?”
മെനു കാർഡ് നോക്കുന്നതിന് മുൻപേ എന്റെ മനസ്സിൽ ലഡു പൊട്ടിയിരുന്നു.
“ചേച്ചീ… ഒരു ഫുൾ ചിക്കൻ ബിരിയാണി, പിന്നെ ഒരു പ്ലേറ്റ് ചില്ലി ചിക്കൻ, ഒരു സ്പെഷ്യൽ ഓംലെറ്റ്… പിന്നെ കുടിക്കാൻ നല്ല തണുത്ത ജ്യൂസും.”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഏട്ടത്തിയും അതുതന്നെ മതിയെന്ന് പറഞ്ഞു.
ഇതൊക്കെ കേട്ടതും വിശന്ന് വലഞ്ഞിരിക്കുന്ന ചേച്ചിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നിട്ടുണ്ടാവണം.
“എനിക്കും അത് മതി… ഒരു ബിരിയാണി…”
അവൾ ആവേശത്തോടെ പറഞ്ഞു.
പക്ഷേ ഞാൻ അവളെ തടഞ്ഞു.
“ഹേയ്… അതൊന്നും പറ്റില്ല.”
ഞാൻ ഓർഡർ എടുക്കുന്ന ചേച്ചിയെ നോക്കി പറഞ്ഞു. “ഇവൾക്ക് ബിരിയാണി വേണ്ട… നല്ല ചൂട് കഞ്ഞിയും കുറച്ച് പയറും മതി. അച്ചാറൊന്നും വേണ്ട കേട്ടോ.”
“എടാ…!” ചേച്ചി ദയനീയമായി എന്നെ നോക്കി.
“എനിക്ക് കഞ്ഞി വേണ്ടടാ… എനിക്ക് ബിരിയാണി മതി…”
