“കഴിച്ചോളൂ…” എന്ന് പറഞ്ഞ് അവർ പോയി.
ചേച്ചി ദയനീയമായി ആ ബിരിയാണിയിലേക്കും പിന്നെ സ്വന്തം മുന്നിലിരിക്കുന്ന കഞ്ഞിയിലേക്കും മാറി മാറി നോക്കി.
ഞാൻ അതൊന്നും കണ്ടഭാവം നടിക്കാതെ, ബിരിയാണിയിലേക്ക് ഒരു ലെഗ് പീസ് എടുത്ത് വെച്ച്, അതിലേക്ക് ചില്ലി ചിക്കന്റെ ഒരു കഷ്ണം കൂടേ കൂട്ടികുഴയ്ക്കാൻ തുടങ്ങി. ഏട്ടത്തിയും മോശമാക്കിയില്ല, പുള്ളിക്കാരി ഓംലെറ്റ് മുറിച്ച് വായിലേക്ക് വെച്ചു.
“ഹാവൂ… എന്തൊരു രുചി!” ഞാൻ ചേച്ചിയെ കേൾപ്പിക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു.
ഇതൊക്കെ കണ്ട് സഹികെട്ട് ചേച്ചി എന്തോ പറയാൻ വായ തുറന്നതായിരുന്നു. പക്ഷേ അപ്പോഴേക്കും ഞങ്ങളുടെ ടേബിളിന് ചുറ്റും ഒരു നിഴൽവെട്ടം വീണു….
ഞാൻ തലയുയർത്തി നോക്കി.
നാലഞ്ച് മെഡിക്കൽ സ്റ്റുഡന്റ്‌സ്! രണ്ട് ആൺപിള്ളേരും മൂന്ന് പെൺപിള്ളേരും. കാണാൻ നല്ല സ്മാർട്ട് പിള്ളേർ. കഴുത്തിൽ സ്റ്റെതസ്കോപ്പും ഐഡി
കാർഡുമൊക്കെയായി നിൽക്കുന്നു.
“എക്സ്‌ക്യൂസ് മീ… ഇവിടെ ഇരുന്നോട്ടെ? വേറെ സീറ്റൊന്നും ഒഴിവില്ല,” കൂട്ടത്തിലെ ഒരു പെൺകുട്ടി ചോദിച്ചു.
“ഓ… ഇരുന്നോളൂ…” ഞാൻ മാന്യമായി പറഞ്ഞു.
ഞങ്ങളുടെ ടേബിൾ അത്യാവശ്യം വലുതായത് കൊണ്ട് അവർക്ക് സുഖമായി ഇരിക്കാമായിരുന്നു. അവർ വേഗം വന്ന് ബാക്കിയുള്ള കസേരകളിലേക്ക് ഇരുന്നു.
ചേച്ചി ആകെ പെട്ടു!
ഇനിയിപ്പോ ഞങ്ങളുടെ പ്ലേറ്റിൽ നിന്ന് കട്ടെടുക്കാനോ, അല്ലെങ്കിൽ വാശി പിടിക്കാനോ പറ്റില്ല. മുന്നിൽ അപരിചിതരായ, അതും ജൂനിയേഴ്സ് ആയ പിള്ളേർ ഇരിക്കുമ്പോൾ എങ്ങനെയാ തരം താഴുക?
