“നീയെന്തിനാടാ എന്നെ കാണുമ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ‘എന്തൂട്ടാ ഗിരിയേട്ടന്റെ സെറ്റപ്പ്… കുറ്റപ്പ്’ എന്നൊക്കെ ചോദിച്ച് നാണംകെടുത്തുന്നത്?”
ഞാൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു, “അതൊക്കെ ഒരു ഫൺ അല്ലെ ഗിരിയേട്ടാ…”
“ഫൺ… നിന്റെയൊരു ഫൺ! നിന്റെ ആഹ്… മ്മ്മ്… എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട.”
പല്ലിറുമ്മിക്കൊണ്ട് ഗിരിയേട്ടൻ എന്റെ തോളിൽ ചെറുതായിട്ടൊന്ന് ഇടിച്ചു.
എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് പുള്ളി പതുക്കെ ചോദിച്ചു,
“നിന്റെ ചേച്ചി എവിടെ? കണ്ടില്ലല്ലോ…”
“അവൾ ഉള്ളിലുണ്ട്”
“എന്നാ വാ, അവളുടെ അടുത്തേക്ക് പോവാം,”
“അല്ല, ഇന്ന് തല്ലുകൊള്ളാൻ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ ?”
അതുകേട്ടതും ഗിരിയേട്ടന്റെ മുഖത്ത് നാണം കലർന്ന ഒരു കള്ളച്ചിരി വിരിഞ്ഞു. ആ ചിരി കണ്ടതും എനിക്ക് വെറുതെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് കയറി ആ പിരിച്ച് വെച്ച മീശയിലൊന്ന് പിടിച്ചു വലിച്ചു!
“ആഹ്… വിടെടാ ചെക്കാ …”
ഗിരിയേട്ടൻ വേദനയൊതുക്കി ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. എന്നെ ഒന്ന് തുറപ്പിച്ചു നോക്കിയിട്ട് പുള്ളി പറഞ്ഞു,
” നീയും നിന്റെ ആ ചേച്ചിയും ഒക്കെ കണക്കാ… മനുഷ്യനെ മെനക്കെടുത്താനായിട്ട്….”
ഗിരിയേട്ടന്റെ ആ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചെങ്കിലും പെട്ടെന്ന് തന്നെ എന്റെ മുഖത്തെ കളിചിരികൾ മാഞ്ഞു. ഞാൻ ഗൗരവത്തിലേക്ക് വന്നു. അജു വിളിച്ചതും കടയിൽ നടന്ന കാര്യങ്ങളും ഞാൻ വേഗം ഗിരിയേട്ടനോട് പറഞ്ഞു.
