നഗരത്തിലെ രാത്രികളിലെ ആ തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ, കടയിലെ ചോരയെക്കുറിച്ചോർത്താണോ എന്തോ, ഉള്ളിലെ പേടി ഒന്നുകൂടി കൂടുന്നതുപോലെ എനിക്ക് തോന്നി.
മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലേക്കുള്ള ആ വലിയ സ്ട്രീറ്റിലാണ് എന്റെ കട. ഞങ്ങൾ അങ്ങോട്ട് തിരിഞ്ഞു. ദൂരെ നിന്നുതന്നെ ഞാൻ ആ കാഴ്ച കണ്ടു.
പകുതി ഉയർത്തിവെച്ച ഞങ്ങളുടെ കടയുടെ ഷട്ടറിനു മുന്നിലായി, തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, പേടിച്ചുവിറച്ച് ചുറ്റും നോക്കി നിൽക്കുന്ന അജു. ഞങ്ങളുടെ ബൈക്കിന്റെ വെളിച്ചം കണ്ടതും അവന് ശരിക്കും ജീവൻ തിരിച്ചു കിട്ടിയതുപോലെയായി. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഗിരിയേട്ടൻ നേരെ വന്ന് കടയ്ക്ക് മുന്നിലായി വണ്ടി ബ്രേക്കിട്ടു നിർത്തി…
വണ്ടിയിൽ നിന്നിറങ്ങി ഞാൻ വേഗം കടയുടെ അടുത്തേക്ക് ചെന്നു.
ശേഷം ഞങ്ങൾ പകുതി ഉയർത്തിവെച്ച ഷട്ടറിന്റെ അടുത്തേക്ക് നടന്നു. താഴെ കിടക്കുന്ന പൂട്ടുകളിലേക്ക് ഞാൻ നോക്കി. എങ്ങനെയാണ് ആ വലിയ പൂട്ടുകൾ പൊട്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല.
ഇരുമ്പുകമ്പി വെച്ച് അടിച്ചൊടിച്ചതോ വെട്ടിപ്പൊളിച്ചതോ പോലെയല്ല അത് കിടക്കുന്നത്. യാതൊരു ശബ്ദവുമുണ്ടാക്കാതെ, എന്നാൽ വളരെ വിചിത്രമായ രീതിയിൽ ആരോ അത് തകർത്തിരിക്കുകയാണ്!
ഗിരിയേട്ടൻ പകുതി തുറന്നു കിടന്നിരുന്ന ആ ഇരുമ്പ് ഷട്ടറിൽ പിടിച്ച് ഒറ്റവലിക്ക് മുകളിലേക്ക് ഉയർത്തി. പാതിരാത്രിയിലെ ആ നിശബ്ദതയിൽ ഷട്ടർ വലിയുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാളി.
