“അജു… നീയിനി ഇവിടെ നിൽക്കണ്ട, വേഗം വീട്ടിലേക്ക് പോവാൻ നോക്ക്. ബാക്കി നാളെ രാവിലെ വന്നിട്ട് തീരുമാനിക്കാം,”
ഞാൻ അവനോട് പറഞ്ഞു. ഷട്ടർ ഞങ്ങൾ ആവുന്നത്ര വലിച്ചുതാഴ്ത്തിയിട്ട് അവിടെ നിന്നും ഇറങ്ങി.
അജു അവന്റെ വണ്ടിയിൽ പോയതിനു പിന്നാലെ ഞാനും ഗിരിയേട്ടനും ബൈക്കിൽ തിരിച്ചു കയറി.
ഫോൺ നോക്കിയപ്പോൾ തുരു തുരാ മിസ്സ്ഡ് കാൾസ് ഉണ്ട്… അതുകൊണ്ട് തന്നെ ചേച്ചിക്ക് ഞാൻ ഗിരിയേട്ടന്റെ ഒപ്പമുണ്ട് എന്ന് പറഞ്ഞ് ഒരു മെസ്സേജ് അങ് ഇട്ടു…. ഇനി കിട്ടുകയാണെങ്കിൽ തന്നെ അത് അവൻ വാങ്ങിക്കോളും…
തിരിച്ച് വീട്ടിലേക്കുള്ള ആ യാത്രയിലും ഞാനും ഗിരിയേട്ടനും ഇതിനെക്കുറിച്ച് തന്നെയായിരുന്നു സംസാരിച്ചത്. എന്താണ് ആ അകത്തേക്ക് കയറിയത്, എന്തിനാണ് ഈ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്, ആ സിസിടിവി എങ്ങനെ കൃത്യസമയത്ത് ഓഫ് ആയി… അങ്ങനെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ.
ഞങ്ങളുടെ സംസാരം നിന്നത് ടൗണിൽ കുറച്ചുമാറി ഒരറ്റത്ത് കത്തിനിൽക്കുന്ന ഒരു തട്ടുകടയുടെ മുന്നിൽ എത്തിയപ്പോഴാണ്.
“ഗിരിയേട്ടാ, വണ്ടി ഒന്നിവിടെ നിർത്താമോ?”
ഞാൻ ചോദിച്ചു.
വണ്ടി സൈഡാക്കിയ ശേഷം ഗിരിയേട്ടൻ എന്നെ നോക്കി. “എന്താടാ… നിനക്ക് വിശക്കുന്നുണ്ടോ?”
“ഇല്ല…” എന്ന് പറഞ്ഞ് ഞാൻ വേഗം ബൈക്കിൽ നിന്നിറങ്ങി ആ തട്ടുകടയിലേക്ക് നടന്നു. നല്ല ചൂട് പുട്ടും ബീഫ് റോസ്റ്റും അവിടെ തയ്യാറായിരുന്നു. ഞാൻ വേഗം ഒരു പൊതി പുട്ടും ബീഫും പാർസൽ വാങ്ങി.
