അത് വാങ്ങാൻ ഒരു കാരണമുണ്ടായിരുന്നു. ഞങ്ങൾ കടയിലേക്ക് പോകുന്ന വഴിക്ക് ഈ ഭാഗത്ത് വെച്ച് ഞാൻ ആ കാഴ്ച കണ്ടിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അധികം വീഴാത്ത ഒരു കോണിൽ, റോഡരികിൽ കിടന്നിരുന്ന എന്തോ ഒന്ന് പെറുക്കിയെടുത്ത് തിന്നുന്ന ഒരു രൂപം. പാതിരാത്രിയിലെ ആ തണുപ്പിൽ, വിശപ്പ് സഹിക്കാൻ വയ്യാതെ നിലത്തുനിന്ന് പെറുക്കി തിന്നുന്ന ആ കാഴ്ച കണ്ടപ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു സങ്കടം തോന്നിയിരുന്നു. കടയിലെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞാൽ തിരിച്ചു വരുമ്പോൾ അവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്കണം എന്ന് ഞാൻ അപ്പോഴേ തീരുമാനിച്ചതാണ്.
പുട്ടും ബീഫും വാങ്ങിയ ആ കവറും പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. കുറച്ചു മാറി, സ്ട്രീറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആ രൂപം ഇപ്പോഴും ഇരിപ്പുണ്ട്. ദൂരെ നിന്നു നോക്കിയപ്പോൾ അതൊരു സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമായിരുന്നില്ല.
എന്നാൽ കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായത് അതും അത്ര പ്രായം തോന്നിക്കുന്നുമില്ല…. അവൾ നിലത്ത് കുത്തിയിരുന്ന് തറയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. മുഖം ഒട്ടും കാണുന്നില്ല.
ഓരോ ചുവടും മുന്നോട്ട് വെക്കുംതോറും എന്റെ നെഞ്ചിടിപ്പ് പതിയെ കൂടാൻ തുടങ്ങി. ‘ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല’ എന്നൊരു തോന്നൽ എവിടെ നിന്നോ എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. ആ തണുത്ത കാറ്റിലും എന്റെ ശരീരം ചെറുതായി വിയർക്കുന്നതുപോലെ.
