ആ കാഴ്ച കണ്ട് എന്റെ ചോര ശരിക്കും മരവിച്ചുപോയി!
അവൾ ആ ഇരുട്ടിൽ നിലത്തുനിന്നും എഴുന്നേറ്റ് നിൽക്കുകയായിരുന്നു! കയ്യിൽ ഞാൻ കൊടുത്ത ആ പൊതിയുമുണ്ട്. അവിടെ നിന്നുകൊണ്ട്, ഇരുട്ടിലേക്ക് മറയുന്ന ഞങ്ങളെ തന്നെ അവൾ നോക്കി നിൽക്കുകയാണ്. പക്ഷെ, അപ്പോഴും എനിക്ക് അവളുടെ മുഖം കാണാൻ പറ്റിയില്ല.
കാരണം, ആ തണുത്ത കാറ്റിൽ പാറിക്കളിക്കുന്ന ആ നീണ്ട മുടിയിഴകൾ അവളുടെ മുഖത്തെ പൂർണ്ണമായും മറച്ചിട്ടുണ്ടായിരുന്നു…
മുറ്റത്തെ ലൈറ്റുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഏകദേശം ഇരുട്ടിലായിരുന്നു. കുറച്ചുപേർ ഇപ്പോഴും ഓരോ ഇടത്ത് ചുറ്റിപറ്റിയുണ്ട് എന്നിരുന്നാലും ബാക്കിയുള്ളവർ എല്ലാവരും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും എന്ന് കരുതി ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കാൽ വെച്ചതും…
ദേ നിൽക്കുന്നു സാക്ഷാൽ ഭദ്രകാളി! എന്റെ ചേച്ചി!
ഞങ്ങളെ കാത്ത് വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു കക്ഷി. ഞങ്ങളെ കണ്ടതും അവൾ മുറ്റത്തേക്ക് ചാടിയിറങ്ങി. പിന്നെ നടന്നത് പതിവ് കാഴ്ചകൾ തന്നെ. യാതൊരു മുഖവുരയുമില്ലാതെ ഗിരിയേട്ടന്റെ പുറത്ത് രണ്ടും മൂന്നും ഇടി വീണു!
“പാതിരാത്രിക്ക് ഇവനെയും കൂട്ടി എങ്ങോട്ടാ ഡാ പോയത്? നാളെ ഇവന്റെ കല്യാണമാണെന്നുള്ള വല്ല ബോധവും നിനക്കുണ്ടോ?” എന്ന് ചോദിച്ചായിരുന്നു തല്ല്. ആ വലിയ മനുഷ്യൻ ഒരക്ഷരം മിണ്ടാതെ ആ അടി മുഴുവൻ കൊണ്ടുനിന്നു.
നിനക്ക് ഞാൻ വച്ചിട്ടുണ്ടാടാ എന്നപോലെ എന്നെ നോക്കി പേടിപ്പിക്കാനും അവൻ മറന്നില്ല….
