ആ കള്ള നോട്ടങ്ങൾ കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു കുളിരാണ് തോന്നിയിരുന്നത്.
ദിവസങ്ങൾ കൊഴിഞ്ഞുപോയി… ഒടുവിൽ ആ സുദിനം വന്നെത്തി. കല്യാണത്തിന്റെ തലേദിവസം!
ലക്ഷ്മിയമ്മയുടെ ഏക മകളുടെ കല്യാണമല്ലേ, പൈസയ്ക്ക് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ഒരുത്സവത്തിനുള്ള ഏർപ്പാടുകൾ അവർ ചെയ്തിട്ടുണ്ടായിരുന്നു.
എന്റെ വീടും പറമ്പും ആകെ മാറിയിരുന്നു.
മുറ്റത്ത് പന്തൽ എന്ന് പറഞ്ഞാൽ പോരാ, ഒരു കൊട്ടാരം തന്നെ കെട്ടിപ്പൊക്കിയിരുന്നു. സ്വർണ്ണ വർണ്ണത്തിലുള്ള തുണികളും വിദേശത്തുനിന്ന് കൊണ്ടുവന്ന ഓർക്കിഡ് പൂക്കളും കോർത്തിണക്കിയ വലിയ പന്തൽ.
രാത്രിയായപ്പോഴേക്കും വീടും പരിസരവും വൈദ്യുത ദീപങ്ങളാൽ തിളങ്ങി. പകലാണോ രാത്രിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്രയും ലൈറ്റുകൾ. ഗേറ്റ് മുതൽ വീടിന്റെ ഉമ്മറം വരെ തോരണങ്ങൾ. ഒരു വശത്ത് നാളത്തെ കല്യാണസദ്യക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പച്ചക്കറി അരിയുന്നവരും, ഒക്കെയായി ഒരു പാചകപ്പുര തന്നെ അവിടെ സജീവമായിരുന്നു….
മുറ്റത്ത് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയൊരു തിരക്ക് തന്നെയുണ്ട്….. ചിരിയും പാട്ടും ബഹളങ്ങളും… കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു. മുതിർന്നവർ കൂട്ടംകൂടി നിന്ന് കല്യാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഇടയ്ക്കിടെ വന്നുപോകുന്ന ആഡംബര കാറുകൾ… എല്ലാം കൊണ്ടും ഒരു ടിപ്പിക്കൽ കേരളാ കല്യാണത്തിന്റെ എല്ലാ പൊലിമയും അവിടെ നിറഞ്ഞു നിന്നിരുന്നു.
