എവിടെ! അവൾ നേരെ ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ചെന്നു. അവരെയൊന്ന് ഇറുകെ കെട്ടിപ്പിടിച്ചു. എന്തോ ഒന്ന് പതുക്കെ കാതിൽ പറഞ്ഞിട്ട് യാതൊരു ഇമോഷനും ഇല്ലാതെ, ഒട്ടും സെന്റി അടിക്കാതെ തിരിഞ്ഞു നടന്നു വന്ന് കാറിൽ കയറി ഇരുന്നു!
ഒരു തുള്ളി കണ്ണുനീർ പോയിട്ട്, മുഖത്തൊരു വിഷമം പോലും കാണാൻ ഇല്ലായിരുന്നു. എനിക്കിത് കണ്ട് ശരിക്കും അത്ഭുതമാണ് തോന്നിയത്. എന്റെ പൊന്നോ… ഇവളൊരു ഒന്നൊന്നര ഐറ്റം തന്നെ!
അലങ്കരിച്ച കാറിന്റെ പുറകിലെ സീറ്റിൽ ഞങ്ങൾ അടുത്തടുത്ത് ഇരുന്നു. മുറ്റത്തെ ബന്ധുക്കളോടും നാട്ടുകാരോടും യാത്ര പറഞ്ഞ് കാർ പതുക്കെ മുന്നോട്ട് എടുത്തതുമുതൽ വണ്ടിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. ഞാൻ ഇടങ്കണ്ണിട്ട് അവളെ ഒന്ന് നോക്കി. സാരിയുടെ ഞൊറികൾ ശരിയാക്കിവെച്ച്, യാതൊരു കൂസലുമില്ലാതെ ജനലിലൂടെ പുറത്തേക്ക് നോട്ടവും നട്ട് അങ്ങനെ ഇരിക്കുകയാണ് അവൾ. താലികെട്ടിന് മുൻപ് ഉണ്ടായിരുന്ന അതേ മൗനം, അതേ ഗൗരവം.
“എന്താടോ… ഹെവി ഡ്രസ്സും ഓർണമെന്റ്സും കാരണം വല്ലതും ബുദ്ധിമുട്ടുന്നുണ്ടോ?”
ആ നിശബ്ദത മാറ്റാൻ വേണ്ടി ഞാൻ പതുക്കെ ചോദിച്ചു നോക്കി.
ഒന്നുമില്ലെന്ന് അവളൊന്ന് തലയാട്ടി എന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എന്റെ മുഖത്തേക്ക് നോക്കിയതുപോലുമില്ല.
എന്റെ ഈശ്വരാ… ഇവളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ സാക്ഷാൽ ബ്രഹ്മാവിനു പോലും കഴിയില്ലല്ലോ!
ഒരു പെണ്ണിനെ മനസ്സിലാക്കുക പാടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്, എന്നാൽ ഇവളെയൊക്കെ മനസ്സിലാക്കാൻ ജനിച്ചവന്മാർ വേറെ ജനിക്കണം! ഈ കല്യാണം കഴിഞ്ഞിട്ടും, കാറിൽ എന്റെ തൊട്ടടുത്ത് ഭാര്യയായി ഇരിക്കുമ്പോഴും ഈ കാട്ടിക്കൂട്ടുന്ന മൗനത്തിന് പിന്നിൽ എന്താണെന്ന് ആലോചിച്ച് എനിക്ക് ശരിക്കും തല പുകയാൻ തുടങ്ങി.
