“ദേ ആളെത്തി.” രമ്യ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. അവളുടെ പിന്നിൽ കയറി വന്ന സ്ത്രീയെ ആദ്യം മനസ്സിലായില്ലെങ്കിലും ആ മുഖം തിരിച്ചറിഞ്ഞപ്പോൾ വാഹിദ് ഞെട്ടിപ്പോയി.
എലിസബത്ത്.!
അവൻ ചാടി എഴുന്നേറ്റ് അവളെ തുറിച്ചു നോക്കി. വിഷാദം കലർന്ന മുഖത്തോടെ, വാടിയ പുഞ്ചിരിയോടെ എലിസബത് വാഹിദിനെ നോക്കി.
“എലീ….!”അവൻ ആശ്ചര്യത്തോടെ അവളുടെ പേര് വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ആ വിളി കേട്ടതും എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിതുമ്പലോടെ വിറച്ചു.
“വാഹിദ്…”
ഒരു മന്ത്രം കണക്കെ എലിസബത്തിൽ നിന്ന് അവന്റെ പേര് ഉതിർന്നു വീണു. പിന്നെ കണ്ണുകൾ മേലേക്ക് മറിഞ്ഞു ബോധം മറഞ്ഞു വാഹിദിന്റെ കൈകളിലേക്ക് വാടിയ പൂച്ചെണ്ടു പോലെ കുഴഞ്ഞു വീണു.
അവളുടെ കൈയിൽ നിന്ന് ഒരു വിലകൂടിയ ഫോൺ താഴെ വീണു. വാഹിദ് അവളെ വാരിയെടുത്തു കട്ടിലിൽ കൊണ്ട് പോയി കിടത്തി മുഖത്തു വെള്ളം തളിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, വന്നിരിക്കുന്നത് അപരിചിതയല്ല എന്ന് തിരിച്ചറിഞ്ഞു, അന്തം വിട്ടു നിൽക്കുകയാണ് രമ്യ. അവൾ തളർന്നു കിടക്കുന്ന സുന്ദരിയായ സ്ത്രീയുടെ മെല്ലിച്ച കൈകളിലേക്കും അകത്തേക്ക് വലിഞ്ഞു ചുറ്റും കറുപ്പ് നിറം പടർന്ന മുഖത്തേക്കും വരണ്ട് പൊട്ടിയ ചുണ്ടുകളിലേക്കും, എണ്ണമയമില്ലാതെ ചെമ്പിച്ചു പൊട്ടിയടർന്നു അലങ്കോലമായി കിടക്കുന്ന മുടിയിലേക്കും നോക്കികൊണ്ട് നിന്നു.
എലിസബത്ത് പതുക്കെ കണ്ണുകൾ പാതിതുറന്നു. വാഹിദിനെ അവ്യക്തമായി കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ മന്ദഹാസം വിടർന്നു. വാഹിദിൽ നിന്ന് നോട്ടം രമ്യയിലേക്ക് നീങ്ങിയപ്പോൾ എലിസബത്ത് പതിഞ്ഞ ശബ്ദത്തിൽ ബാറകിന്റെ പേര് ഉച്ചരിച്ചു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ രമ്യ മുഖം എലിസബത്തിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു.
