“ബാറക്.”! എലിസബത്ത് കൈകൾ ഉയർത്താൻ ശേഷിയില്ലാതെ, ചൂണ്ടുവിരൽ വാഹിദിന്റെ നേരെ ഉയർത്തി രമ്യയോട് മന്ത്രിച്ചു. വാഹിദ് എന്താണെന്ന് മനസ്സിലാവാതെ രമ്യയെ നോക്കി.
“ഒരു സുഡാനി ഇവരുടെ കൂടെ ണ്ടായിരുന്നു. എന്റെ വണ്ടിയിൽ ഇരിപ്പുണ്ടായിരുന്നു. അങ്ങേരുടെ പേരാണ്. ഇവർ പറഞ്ഞു തന്നതാ.” രമ്യ വാഹിദിനോട് പറഞ്ഞു.
അവൻ ഒന്ന് മൂളിയിട്ട് എലിസബത്തിനെ നോക്കി. അവൾ വല്ലാതെ തളർന്നിട്ടുണ്ടെന്നും എന്തൊക്കെയോ ഭീകരമായ വേട്ടയാടലുകൾ നേരിട്ടിട്ടുണ്ടെന്നും വാഹിദിന് മനസ്സിലായി. ആ മനോഹരമായ വെളുത്തു അമ്പിളിപ്പൊളി പോലെയുണ്ടായിരുന്ന നെറ്റിയിൽ വലിയൊരു പൊട്ടൽ ഉണങ്ങിയ പാട്. തൊട്ടാൽ വിരൽ പൂണ്ടുപോയിരുന്ന തുമ്പപ്പൂ പോലെ തെളിഞ്ഞു നിന്നിരുന്ന, ഒരു രാജകുമാരിയെ പോലെ വിളങ്ങി നിന്നിരുന്ന ആ കൊഴുത്ത മാദക ശരീരമാകെ വരണ്ട് കരുവാളിച്ചു, മെലിഞ്ഞു എല്ലു വ്യക്തമാവും വിധം അവശയായിരിക്കുന്നു. മുഖം ആ സൗന്ദര്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് പോലെ തോന്നിച്ചു. എന്താണ് അവൾക്ക് സംഭവിച്ചത്. അവൾ എങ്ങിനെ ഇവിടെയെത്തി.?
“രമ്യാ, കുറച്ചു വെള്ളം കൊണ്ട് വായോ. കുടിക്കാൻ.” വാഹിദ് ദയനീയമായ സ്വരത്തിൽ രമ്യയെ നോക്കി. അവന്റെ കണ്ണുകളിലെ നനവ് കണ്ടപ്പോൾ രമ്യയ്ക്ക് സങ്കടം വന്നു. അവൾ കിച്ചനിലേക്ക് ഓടിപ്പോയി ഒരു ബോട്ടിൽ വെള്ളം എടുത്ത് വന്നു വാഹിദിന്റെ കൈയിൽ കൊടുത്തു. അവൻ കട്ടിലിൽ എലിസബത്തിനോട് ചേർന്നിരുന്നിട്ട് അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു വെള്ളം കുടിച്ചപ്പോൾ ശക്തമായി ചുമച്ചു തുടങ്ങി. വേദന സഹിക്കാൻ വയ്യാത്തത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു, മുഖം ചുളിച്ചു കൊണ്ട് ക്ഷീണിച്ച കൈ വലിച്ചുയർത്തി അവൾ തൊണ്ടയിൽ തടവി.
